ബംഗളൂരു: സംസ്ഥാനത്തെ ഞെട്ടിച്ച പെണ്‍ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്തക്കു പിന്നാലെ തുടര്‍നടപടികള്‍ ആലോചിക്കാൻ അടിയന്തര യോഗം ചേര്‍ന്ന് സര്‍ക്കാര്‍.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ പ്രിൻസിപ്പല്‍ സെക്രട്ടറി, കമീഷണര്‍, പ്രോജക്‌ട് ഡയറക്ടര്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ഭ്രൂണഹത്യ നടത്തിവന്ന മൈസൂരു ഉദയഗിരി മാത ആശുപത്രിയിലെ ഡോ. ചന്ദ്രൻ ബള്ളാള്‍, ഡോ. തുളസീരാമൻ, ആശുപത്രി മാനേജറും ഡോ. ചന്ദൻ ബള്ളാളിന്റെ ഭാര്യയുമായ സി.എം. മീന എന്നിവരടക്കം ഒമ്ബതുപേര്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. ഉദയഗിരിയിലെ മാത ആശുപത്രിയും മൈസൂരു രാജ്കുമാര്‍ റോഡിലെ ആയുര്‍വേദിക് പൈല്‍സ് ഡേ കെയര്‍ സെന്ററും പൊലീസ് സീല്‍ ചെയ്തു. മണ്ഡ്യയില്‍ ശര്‍ക്കര നിര്‍മാണശാലയുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കാനിങ് കേന്ദ്രവും അടച്ചുപൂട്ടി.
സംസ്ഥാനത്തെ ഭരണവും ക്രമസമാധാനവും തകര്‍ന്നതിന്റെ തെളിവാണ് പെണ്‍ഭ്രൂണ ഹത്യ സംഭവങ്ങളെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി കുറ്റപ്പെടുത്തി. തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പെണ്‍കുട്ടികള്‍ക്കെതിരായ നിലപാട് ഇതാണ് എന്ന് സംഭവം ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടികളെ ബഹുമാനത്തോടെ സ്വീകരിക്കാൻ ജനങ്ങളെ ബോധവത്കരിക്കണം’ -അദ്ദേഹം പറഞ്ഞു. ഭ്രൂണഹത്യയിലേര്‍പ്പെട്ട കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ വര്‍ധിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.