തിരുവനന്തപുരം: ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്‍റെ നടുക്കത്തിനിടയിലും മുൻവര്‍ഷങ്ങളില്‍ കാണാതായ 60 പേരെ കുറിച്ച് ഒരു വിവരവും കണ്ടെത്താനാകാതെ പൊലീസ്.
ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കനുസരിച്ച് 2018 മുതല്‍ 2023 മാര്‍ച്ച് ഒമ്ബതു വരെ കാണാതായവരില്‍ 60 കുട്ടികളെ കണ്ടെത്താനായിട്ടില്ല.
ഇതില്‍ 42 ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളുമാണ്. ഓയൂര്‍ സംഭവത്തിനു പിന്നാലെ, സര്‍ക്കാര്‍ പൊലീസിനെ പ്രകീര്‍ത്തിക്കുമ്ബോഴാണ് കാണാതായി വര്‍ഷങ്ങളായിട്ടും യാതൊരു വിവരവും ലഭിക്കാത്ത കുട്ടികളുടെ ഞെട്ടിക്കുന്ന കണക്ക്.
സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാത്രം 115 കുട്ടികളെ തട്ടിക്കൊണ്ടുപോയതായാണ് രേഖകള്‍. 2019ലാണ് കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്- 280. കഴിഞ്ഞ വര്‍ഷം 269 പേരെയും 2021ല്‍ 257 പേരെയും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാണാതായ കുട്ടികളില്‍ ആറുപേരുടെ കേസില്‍ നടപടി അവസാനിപ്പിക്കാൻ അനുമതി തേടി പൊലീസ് കോടതികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മടങ്ങിപ്പോയ അന്തര്‍സംസ്ഥാനത്തൊഴിലാളികളുടെ കുട്ടികളുടെ കേസുകളാണ് ഇതെന്നാണ് വിശദീകരണം.
സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാത്രം 18 കുട്ടികള്‍ കൊല്ലപ്പെട്ടതായും കണക്കുകളില്‍ പറയുന്നു. 2016 മുതല്‍ 2022 വരെ വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് 2021ലാണ്, 41. 2016ല്‍ 33, 2017ലും 2018ലും 28 വീതം, 2019ല്‍ 25 ഉം 2020ല്‍ 29 ഉം കുട്ടികള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ പറയുന്നു.