ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണു വേണ്ടിയിരുന്നത്. വൈഡായ ആദ്യ പന്ത് ഫോറായി.
താളം പിടിച്ചെടുത്ത പാട്ടീല്‍ അടുത്ത നാലു പന്തുകളില്‍ ഓരോ റണ്‍ വീതം വഴങ്ങി. അഞ്ചാം പന്തില്‍ റയാന മാക്ഡൊണാഡിനെ മിന്നു മണി പിടിച്ചു. ഇതോടെ ജയിക്കാൻ അവസാന പന്തില്‍ നാല് എന്ന നിലയിലായി. എന്നാല്‍, അവസാന പന്തില്‍ ഇംഗ്ലീഷ് ബാറ്റര്‍ ലോറൻ ഫിലര്‍ റണ്ണൗട്ടാകുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണര്‍ ദിനേശ് വൃന്ദ (22), ദിഷ കസത് (25) ജ്ഞാനാനന്ദ ദിവ്യ (22) എന്നിവര്‍ തിളങ്ങി.
മറുപടി ബാറ്റിംഗില്‍ 40 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് നാലാം വിക്കറ്റില്‍ ഹോളി ആര്‍മിറ്റേജും സെറിൻ സ്മെയിലും ചേര്‍ന്ന് 70 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യ വിജയം കൈവിടുമെന്നിരിക്കേയാണു മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. 17-ാം ഓവറിലെ ഈ പുറത്താകല്‍ മത്സരത്തില്‍ വഴിത്തിരിവായി.
തൊട്ടടുത്ത ഓവറില്‍ സെറിൻ സ്മെയിലിന്‍റെ (32 പന്തില്‍ നിന്ന് 31) വിക്കറ്റ് കശ്വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് ഇംഗ്ലണ്ടിന് വിനയായത്.
കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പ്രകാശിക നായിക് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.