ന്യൂഡല്‍ഹി: അഞ്ച് നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളുടെ അകമ്ബടിയോടെ ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ ഫലമെന്ന് വിലയിരുത്തുന്ന വോട്ടെണ്ണല്‍ ഞായറാഴ്ചയാണ്. തൊട്ടു പിറ്റേന്നുതന്നെ തുടങ്ങുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവണതകള്‍കൂടി പ്രതിഫലിപ്പിക്കും.
സമ്മേളനം സമാധാനപരമായി നടത്താൻ എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചിട്ടുണ്ടെങ്കിലും, ഭരണ-പ്രതിപക്ഷ ബന്ധങ്ങള്‍ വഷളായി നില്‍ക്കെയാണ് തിങ്കളാഴ്ച എം.പിമാര്‍ പാര്‍ലമെന്‍റില്‍ എത്തുന്നത്.
ഈ മാസം 22 വരെയായി 15 ദിവസങ്ങളിലാണ് ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. വിവിധ ബില്ലുകള്‍ പരിഗണനക്കു വരും. 37 ബില്ലുകളാണ് പാസാക്കാൻ പാര്‍ലമെന്‍റിലുള്ളത്. ഏഴു ബില്ലുകള്‍ പുതുതായി അവതരിപ്പിക്കാനും 12 ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ചോദ്യക്കോഴ വിഷയത്തില്‍ പുറത്താക്കാനുള്ള അച്ചടക്കസമിതി റിപ്പോര്‍ട്ട് ലോക്സഭയുടെ പരിഗണനക്ക് വരാനിരിക്കുന്നു. ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.