കുവൈത്ത് സിറ്റി: ജനിതക രോഗമായ ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫി (ഡി.എം.ഡി) അവബോധ ദിനമായി സെപ്റ്റംബര്‍ ഏഴിനെ നിര്‍ദേശിച്ച് കുവൈത്ത്.
ലോകമെമ്ബാടുമുള്ള അപൂര്‍വരോഗങ്ങളാല്‍ വലയുന്നവരെ സേവിക്കുന്നതിനുള്ള ഒരു ചുവടുവെപ്പായാണ് അവബോധ ദിനം പരിഗണിക്കാനുള്ള കുവൈത്തിന്റെ നിര്‍ദേശമെന്ന് യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ താരിഖ് അല്‍ ബന്നായി പറഞ്ഞു.
ആഗോള ആരോഗ്യ-വിദേശ നയവുമായി ബന്ധപ്പെട്ട ജനറല്‍ അസംബ്ലി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തീരുമാനം വെറുമൊരു പ്രചാരണം മാത്രമല്ല, മറിച്ച് ഈ അവസ്ഥയുള്ള ഓരോ കുട്ടിയുടെയും അന്തസ്സും അവകാശങ്ങളും പിന്തുണക്കുന്നതിനുള്ള പ്രതിജ്ഞയാണെന്നും അല്‍ ബന്നായി പറഞ്ഞു. അവബോധ ദിനം ഡി.എം.ഡിയുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മെഡിക്കല്‍ പ്രഫഷനലുകള്‍ക്കും പ്രതീക്ഷയും പ്രോത്സാഹനവും നല്‍കുമെന്നും പറഞ്ഞു. ഡി.എം.ഡി രോഗത്തെ കുറിച്ച് വേണ്ടത്ര ഗവേഷണം നടത്തിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.
പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡി.എം.ഡി എന്ന ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫി. മസ്കുലാര്‍ ഡിസ്ട്രോഫികളില്‍ ഏറ്റവും സാധാരണവും അപകടകാരിയുമായി കാണപ്പെടുന്ന അവസ്ഥയാണിത്. പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണ് പ്രശ്നം.