പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് യുവാവ് കത്തിയും ചുറ്റികയും ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ ഒരു ജര്‍മൻ പൗരൻ കൊല്ലപ്പെട്ടു.
ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരായ രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദക്കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി ഈഫല്‍ ടവറിനടുത്തായിരുന്നു സംഭവം. ആക്രമണം നടത്തിയ അര്‍മാദ് ആര്‍. (26) എന്ന ഫ്രഞ്ച് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ജര്‍മൻകാരനെ കത്തിക്കു കുത്തിക്കൊല്ലുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന ടാക്സി ഡ്രൈവര്‍ ഇടപെട്ടപ്പോള്‍ അക്രമി ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിനെയും അറുപതിനടുത്തു പ്രായമുള്ള ഫ്രഞ്ചുകാരനെയും ചുറ്റികയ്ക്ക് ആക്രമിച്ചത്.
‘അല്ലാഹു അക്ബര്‍’ എന്നുവിളിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ഡര്‍മാനിൻ അറിയിച്ചു. പലസ്തീനിലും അഫ്ഗാനിസ്ഥാനിലും മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതില്‍ തനിക്കു വിഷമമുള്ളതായി അക്രമി പോലീസിനോടു പറഞ്ഞു.
മറ്റൊരു ആക്രമണത്തിനു പദ്ധതിയിട്ടതിന് 2016ല്‍ അറസ്റ്റിലായ ഇയാള്‍ നാലു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. പോലീസിന്‍റെ നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അക്രമി മാനസികപ്രശ്നങ്ങള്‍ നേരിടുന്നതായും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിരപരാധികളായ മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതില്‍ ഫ്രഞ്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ ആക്രമണത്തിനു മുന്പ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.