ബദിയടുക്ക: നീര്‍ച്ചാല്‍ വിഷ്ണുമൂര്‍ത്തി നഗറില്‍ പെട്രോള്‍ പമ്ബിനായി സ്ഥലം നിരപ്പാക്കലിന് പൊലീസ് മൗനംപാലിച്ചെങ്കിലും അവധിദിവസത്തില്‍ റവന്യൂ അധികൃതരെത്തി വാഹനങ്ങള്‍ പിടികൂടി.
രണ്ട് മണ്ണുമാന്തിയന്ത്രവും മൂന്ന് ടിപ്പര്‍ ലോറിയും പിടികൂടി ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസിന്റെ മൗനാനുവാദം ബദിയടുക്കയില്‍ സജീവചര്‍ച്ചക്ക് വഴിയൊരുക്കി.
ചെമ്മണ്ണ് മാഫിയകള്‍ക്ക് നേരെ പുതുതായി എത്തിയ എസ്.ഐ അൻസാര്‍ നിയമം കടുപ്പിച്ചതോടെ ഇവര്‍ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, അവധിദിവസം നോക്കി പെട്രോള്‍ പമ്ബിനായി ഉപയോഗിക്കുന്ന സ്ഥലത്തെ നിരപ്പാക്കല്‍ പൊലീസ് കണ്ണടച്ചതാണ് ചെമ്മണ്ണ് മാഫികള്‍ തന്നെ പൊലീസിനെതിരെ രംഗത്തുവന്ന് റവന്യൂ അധികാരികളെ കൊണ്ട് പിടിപ്പിച്ചതായി പറയുന്നത്.
ജില്ലയില്‍ ബദിയടുക്കയില്‍ മാത്രമാണ് ചെമ്മണ്ണ് എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി. ഇതുമൂലം നിരവധി കുടുംബങ്ങളാണ് വീടിന്റെ തറനിറക്കാൻ കഴിയാതെ ആശങ്കപ്പെടുന്നത്. സ്വന്തം സ്ഥലത്ത് മണ്ണുള്ളവര്‍ ഉത്തരവ് കാണിച്ച് കെട്ടിട ചട്ടപ്രകാരം പഞ്ചായത്തില്‍നിന്ന് അനുവാദം വാങ്ങിച്ച് തറ നിറക്കുന്നുണ്ട്.
എന്നാല്‍, സ്ഥലം കുറവുള്ളവര്‍, സ്ഥലത്ത് ചെമ്മണ്ണ് ഇല്ലാത്തവര്‍ എന്നിവര്‍ പുറത്തുനിന്ന് ആശ്രയിക്കേണ്ടിവരുന്നു. ഇതാണ് ഇപ്പോള്‍ പൊലീസ് തടഞ്ഞിരിക്കുന്നത്.