ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ നാലിന് രാജ്യം നാവികസേന ദിനം ആചരിക്കുന്നു.
1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തില്‍ പാക് നാവിക സേനക്കെതിരായ ‘ഓപ്പറേഷൻ ട്രൈഡന്റിന്‍റെ’ സ്മരണയ്ക്കായാണ് ഈ ദിവസം ദേശീയ നാവികസേന ദിനമായി ആചരിക്കുന്നത്. ഓരോ വര്‍ഷവും നാവികസേന ദിനം ആഘോഷിക്കാൻ വ്യത്യസ്ത പ്രമേയം നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദര്‍ശനത്തിന് വെക്കാറുമുണ്ട്.
1971- ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തില്‍ കറാച്ചിയില്‍ ഇന്ത്യൻ നാവികസേന ആരംഭിച്ച ആക്രമണ ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ ട്രൈഡന്റ്. ഡിസംബര്‍ 4 – 5 രാത്രിയില്‍ നടത്തിയ ഓപ്പറേഷൻ പാക് കപ്പലുകള്‍ക്ക് കനത്ത നാശനഷ്ടം വരുത്തി. ഇന്ത്യയ്ക്ക് നഷ്ടമൊന്നും സംഭവിച്ചില്ലെങ്കിലും പാകിസ്താന് ഒരു മൈൻസ്വീപ്പര്‍, ഡിസ്ട്രോയര്‍, വെടിമരുന്ന് വഹിക്കുന്ന കപ്പല്‍, ഇന്ധന സംഭരണ ടാങ്കുകള്‍ എന്നിവ നഷ്ടപ്പെട്ടു. ഡിസംബര്‍ നാലിനായിരുന്നു ഇന്ത്യ തിരിച്ചാക്രമണം നടത്തിയത്. തുടര്‍ന്നാണ് ഈ വിജയാഘോഷത്തിനും വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനുമായി ഡിസംബര്‍ നാല് നാവികസേന ദിനമായി ആചരിച്ചു തുടങ്ങിയത്.
1972 മെയ് മാസത്തിലെ സീനിയര്‍ നേവല്‍ ഓഫീസര്‍ കോണ്‍ഫറൻസിലാണ് ഡിസംബര്‍ നാലിന് ഇന്ത്യൻ നേവി ദിനം ആഘോഷിക്കാൻ തീരുമാനിക്കുന്നത്.
1612ല്‍ ഈസ്റ്റ് ഇന്ത്യാ കമ്ബനിയാണ് ഇന്ത്യൻ നാവികസേന സ്ഥാപിച്ചത്. 1932ല്‍ ബ്രീട്ടീഷ് നേതൃത്വത്തില്‍ ‘റോയല്‍ ഇന്ത്യൻ നേവി’ സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തരം 1950ല്‍ പേര്, ‘ഇന്ത്യൻ നാവികസേന’ എന്നാക്കി മാറ്റി. അതിന് മുമ്ബ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് ഇന്ത്യൻ നാവിക സേന അറിയപ്പെട്ടിരുന്നത്. വലിപ്പത്തില്‍ ലോകത്തിലെ നാലാം സ്ഥാനത്താണ് ഇന്ത്യൻ നാവിക സേന. അഡ്മിറല്‍ പദവി വഹിക്കുന്ന നാവിക സേനാ മേധാവി ആണ് നാവിക സേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്.