ന്യൂഡല്‍ഹി: തനിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി രമേഷ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.എസ്.പി അംഗം ഡാനിഷ് അലി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തിവച്ചു.
ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ ഡാനിഷ് അലി അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്നുള്ള തന്‍റെ പരാതി ഉന്നയിക്കുകയായിരുന്നു.
രമേഷ് ബിധുരിക്കെതിരെ പ്ലക്കാര്‍ഡുകളുമായാണ് അദ്ദേഹം സഭയില്‍ എത്തിയത്. ഉടൻ തന്നെ പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്ലക്കാര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് പാര്‍ലമെന്‍ററി നിയമത്തിന് എതിരാണെന്നും അതിനാല്‍ സഭയുടെ പുറത്ത് പോകണമെന്നും സ്പീക്കറും ഡാനിഷ് അലിയോട് ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകളുമായി ആരെയും സഭയിലേക്ക് വരാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് സഭ 12 മണി വരെ നിര്‍ത്തിവെക്കുകയായിരുന്നു.
പാര്‍ലമെന്റില്‍ ചാന്ദ്രയാൻ-3 ചര്‍ച്ചക്കിടെയായിരുന്നു രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഭീകരവാദിയെന്ന് ആവര്‍ത്തിച്ച് വിളിക്കുകയും ഡാനിഷ് അലി മുസ്‍ലിം തീവ്രവാദിയും കൂട്ടിക്കൊടുപ്പുകാരനുമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ മുല്ലയെ പുറത്തേക്കെറിയൂ എന്നും രമേഷ് ബിധുരി പറഞ്ഞു. ഇത് കേട്ട് മുൻ കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് വര്‍ധന, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പൊട്ടിച്ചിരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
https://x.com/ANI/status/1731550134373343738?s=20