അഞ്ചല്‍: സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട മാലിന്യസംസ്കരണ പ്ലാൻറിനെതിെര ഏരൂരിന് പിന്നാലെ അലയമണ്‍ പഞ്ചായത്തിലും നാട്ടുകാരുടെ പ്രതിഷേധം.
ഏരൂര്‍ പഞ്ചായത്തിലെ പത്തടി വൈദ്യഗിരിയില്‍ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ശക്തമായ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് പ്ലാൻറ് സമീപ പഞ്ചായത്തായ അലയമണിലെ ചണ്ണപ്പേട്ടയില്‍ സ്ഥാപിക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്. പ്ലാൻറ് സ്ഥാപിക്കുന്നതിന് അമ്ബതേക്കറിലേറെ വിജനമായ സ്ഥലം നല്‍കാനുള്ള താല്‍പര്യം വസ്തു ഉടമ സര്‍ക്കാറിനെ അറിയിച്ചതായും ഔദ്യോഗികസംഘം സ്ഥലം സന്ദര്‍ശിച്ചതായും നാട്ടുകാരുടെയിടയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ചണ്ണപ്പേട്ട ജങ്ഷനില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷൻ കൗണ്‍സിലിന് രൂപം നല്‍കി.
ഇടവക വികാരി ഫാ. െബഞ്ചമിൻ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിനു സി. ചാക്കോ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഹസീന മനാഫ്, വൈസ് പ്രസിഡൻറ് ജി. പ്രമോദ്, അംഗം ജേക്കബ് മാത്യു, വിവിധ സംഘടനാ പ്രതിനിധികളായ പി. ദിലീപ്, പ്രകാശ്, സൈമണ്‍, രാധാകൃഷ്ണൻ, സുരേഷ് മഞ്ഞപ്പള്ളി, എം.എസ്. മണി, ബാബു തടത്തില്‍, ബിജു ലൂക്കോസ്, സുരേഷ് കുമാര്‍ മുതലായവര്‍ സംസാരിച്ചു. ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളായി ചാര്‍ളി കോലത്ത് (രക്ഷാധികാരി), റോയി പി. ജോണ്‍ (പ്രസിഡൻറ്), ലിജോ തടത്തില്‍ (സെക്രട്ടറി) എന്നിവരടങ്ങിയ പതിനഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തു.