തിരുവനന്തപുരം: ജാതിപീഡന പരാതിയില്‍ രാജ്ഭവനിലെ ഗാര്‍ഡൻ വിഭാഗം ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. രാജ്ഭവനിലെ ഗാര്‍ഡൻ വിഭാഗം സൂപ്പര്‍വൈസര്‍ ബൈജു, ഹെഡ് ഗാര്‍ഡൻ അശോകൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി മ്യൂസിയം പൊലീസാണ് കേസെടുത്തത്.
രാജ്ഭവനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുരയിലെ ആദിവാസി യുവാവ് വിജേഷ് കാണിയുടെ മരണം ജാതിപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിജേഷിന്റെ മാതാപിതാക്കള്‍ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി സംസ്ഥാന പട്ടികവര്‍ഗ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിനിടെ, വിജേഷ് കാണി നേരിട്ടതിന് സമാനമായ ജാതിപീഡനം അനുഭവിക്കേണ്ടി വന്നെന്ന പരാതിയുമായി വിഴിഞ്ഞം സ്വദേശി മുരളീധരനും രംഗത്തെത്തി. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മേലുദ്യോഗസ്ഥര്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മുരളീധരനെ ജാതിയധിക്ഷേപം നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പുലയര്‍ക്കും കാട്ടുജാതിക്കാര്‍ക്കും ജോലി ചെയ്യാനുള്ള ഇടമല്ല രാജ്ഭവനെന്ന് പറഞ്ഞതായും എഫ്.ഐ.ആറില്‍ ഉണ്ട്.