ഇരിട്ടി: സൈക്കിളില്‍ ഇന്ത്യ ചുറ്റുന്ന പഞ്ചാബുകാരൻ ഷാനു രജപുത് ഇരിട്ടിയിലെത്തി. സൈക്കിളിന്റെ പിന്നില്‍ വലിയ ഇന്ത്യൻ പതാകയുമായാണ് ഷാനു രജപുത് ഇന്ത്യ ചുറ്റുന്നത്.
ഒന്നര വര്‍ഷം നീളുന്ന ഷാനുവിന്റെ യാത്രയുടെ തുടക്കം ജൂലൈ 17ന് ജമ്മു കശ്മീരിലെ സാമ്ബ ജില്ലയില്‍ നിന്നായിരുന്നു. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക അടക്കം ഏഴു സംസ്ഥാനങ്ങള്‍ 138 ദിവസംകൊണ്ട് പിന്നിട്ട് കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഇരിട്ടിയിലെത്തിയത്.
ഒരു ദിവസം 10 മണിക്കൂര്‍ സൈക്കിളില്‍ യാത്രചെയ്യുന്ന ഷാനുവിന്റെ യാത്ര രാവിലെ ആറിന് ആരംഭിക്കും. 70 -80 കിലോമീറ്റര്‍ ഒരു ദിവസം യാത്ര ചെയ്യുന്ന ഷാനു ഒരു വ്ലോഗര്‍ കൂടിയാണ്. പെട്രോള്‍ പമ്ബുകളിലാണ് അധികവും വിശ്രമം. വൈകീട്ട് നാലോടെ സുരക്ഷിതമായ താവളത്തില്‍ ടെന്റ് അടിച്ചാണ് ഉറക്കം. ടെന്റ് അടിക്കാനുള്ള വസ്തുക്കള്‍ അടക്കമാണ് യാത്ര. യാത്ര വളരെ ഇഷ്ടപെടുന്ന ഷാനു ആദ്യം ഇന്ത്യ ചുറ്റിക്കാണാൻ ഇറങ്ങിയത് ട്രെയിനിലായിരുന്നു.
15 ദിവസത്തെ ആദ്യത്തെ ഇന്ത്യൻ പര്യടനത്തില്‍ കുറെ സ്ഥലങ്ങള്‍ കണ്ടെങ്കിലും അതിലൊന്നും തൃപ്തനാകാതെ തന്റെ പരിമിതമായ സൗകര്യങ്ങള്‍ കൊണ്ടാണ് സൈക്കിള്‍ യാത്ര തിരഞ്ഞെടുത്തത്. സൈക്കിളില്‍ ഇന്ത്യയുടെ ഗ്രാമങ്ങളും നഗരങ്ങളും ചുറ്റിക്കാണുക, ജനങ്ങളോട് സംസാരിക്കുക, വ്യത്യസ്തങ്ങളായ ഭക്ഷണം, വിവിധങ്ങളായ ആചാര രീതികള്‍ കണ്ടു മനസ്സിലാക്കുക എന്നിവയാണ് ഷാനു രജപുത് എന്ന യുവാവിന്റെ ലക്ഷ്യം. 20 ദിവസമാണ് ഷാനുവിന്റെ കേരളത്തിലെ സഞ്ചാരം. കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കാണ് യാത്ര. ചെറിയ ഇടവേളക്കു ശേഷം ബൈ ബൈ പറഞ്ഞു ഷാനുവിന്റെ സൈക്കിള്‍ ഇരിട്ടി പുഴ കടന്ന് യാത്ര തുടര്‍ന്നു.