കോഴിക്കോട്: റിവര്‍ മാനേജ്‌മെന്റ് ഫണ്ട് കോട്ടയത്ത് 6.84 കോടിയുടെ ഫലമില്ലാത്ത ചെലവഴിച്ചെന്ന്‌എ.ജിയുടെ (അക്കൗണ്ടന്റ് ജനറല്‍) റിപ്പോര്‍ട്ട്.റിപ്പോര്‍ട്ട്.
32 കോടി രൂപ ചെലവില്‍ പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഒമ്ബത് പാലങ്ങള്‍ റിവര്‍മാനേജ്മന്റെ് ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്നതിന് 2015 നവംമ്ബര്‍ 19നാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
കോട്ടയം ജില്ലയില്‍ രണ്ട് റഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ ഉള്‍പ്പെടെ പാലങ്ങളുടെ നിര്‍മാണം നടപ്പാക്കുന്നതിന് അതത് കലക്ടര്‍മാര്‍ക്ക് ഫണ്ട് അനുവദിച്ചു. പത്തനംതിട്ട നിര്‍മിതി കേന്ദ്രത്തെ നോഡല്‍ ഏജൻസിയായി നിയമിക്കുകയും പ്രവര്‍ത്തികളുടെ മേല്‍നോട്ട ചുമതല നിര്‍മിതി കേന്ദ്രം ഏല്‍പ്പിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സേംസ് ഇൻഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിക്ക് 2016 ഫെബ്രുവരി നാലിന് കരാര്‍ നല്‍കി. ഒമ്ബത് പാലങ്ങളില്‍ പത്തനംതിട്ടയിലെ തൃപ്പാറ, മാത്തൂര്‍, ചിറ്റൂര്‍ക്കടവ്, കോട്ടയത്തെ ആറുമാനൂര്‍, ചവിട്ടുവേലിക്കടവ് പാലങ്ങളുടെ നിര്‍മാണമാണ് ആരംഭിച്ചത്. 2021 മാര്‍ച്ച് 21ന് പത്തനംതിട്ട കലക്ടര്‍ നല്‍കിയ കത്ത് പ്രകാരം അഞ്ച് പാലങ്ങളുടെ നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കി. കോട്ടയം ജില്ലയിലെ രണ്ട് റെഗുലേറ്റര്‍ ഉള്‍പ്പെടെയുള്ള പാലങ്ങള്‍ ഉള്‍പ്പെടെയാണിത്.
ആറുമാനൂര്‍, ചവിട്ടുവേലിക്കടവ് (നട്ടാശേരി റഗുലേറ്റര്‍ ഉള്‍പ്പെടെ പാലം) പാലങ്ങളുടെ മൊബിലൈസേഷൻ അഡ്വാൻസും സ്റ്റാറ്റിയൂട്ടറി റിക്കവറികളും കിഴിച്ച് 6.84 കോടി കരാറുകാരന് നല്‍കിയതായും റിപ്പോര്‍ട്ടു ചെയ്തു. 2016 ഫെബ്രുവരി എട്ടിന് നടന്ന റവന്യൂ വകുപ്പ് മന്ത്രിയുടെ യോഗത്തില്‍ ബാക്കിയുള്ള നാല് പാലങ്ങളുടെ നിര്‍മാണം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.
ഇതോടെ കോട്ടയം ജില്ലയിലെ രണ്ട് പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അഞ്ച് പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പിയര്‍ ക്യാപ് ലെവല്‍ വരെ പൂര്‍ത്തിയാക്കിയപ്പോള്‍ കരാറുകാരൻ നിര്‍ത്തിവച്ചു. റേറ്റ് പുനര്‍നിര്‍ണയിക്കണം, പ്രവര്‍ത്തിയുടെ പരിധി കുറച്ചതുമൂലം ഡെക്ക് സ്ലാബിന്റെ ഡിസൈൻ ചേഞ്ച്, പുതിയ പെര്‍ഫോമൻസ് ഗ്യാരന്റി നല്‍കുന്നതിനുള്ള അനുവാദം എന്നിവയില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് കരാര്‍ കമ്ബനി ആവശ്യപ്പെട്ടു. കരാറില്‍ പറഞ്ഞ പ്രകാരം മൊബിലൈസേഷൻ അഡ്വാൻസ്, പാര്‍ട്ട് ബില്‍ എന്നിവ ലഭിച്ചില്ലെന്നും ആരോപണം ഉന്നയിച്ച് കമ്ബനി പാലങ്ങളുടെ നിര്‍മാണം അനിശ്ചിതമായി നിര്‍ത്തിവെച്ചു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, കരാറുകാരൻ ഹൈകോടതിയില്‍ റിട്ട് പെറ്റീഷൻ ഫയല്‍ ചെയ്തു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള നിരക്കുകള്‍ പരിഷ്കരിക്കാനും കരാര്‍ ലംഘനത്തിന്റെ ഫലമായി അനുബന്ധ കരാര്‍ പുനര്‍രൂപകല്‍പ്പന ചെയ്യണമെന്നും കമ്ബനി ആവശ്യപ്പെട്ടു. 2018 ജനുവരി 20 ലെ വിധിന്യായത്തില്‍, നിരക്ക് പരിഷ്കരണം, പുനര്‍രൂപകല്‍പ്പന, അനുബന്ധ കരാര്‍ നടപ്പിലാക്കല്‍ എന്നിവയില്‍ രണ്ട് മാസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.
എന്നാല്‍ കോടതി നിര്‍ദേശം പാലിക്കാത്തതിനാല്‍ സമയബന്ധിതമായി, കരാറുകാരൻ ഒരു പിരിച്ചുവിടല്‍ നോട്ടീസ് കൈമാറുകയും മധ്യസ്ഥത ആവശ്യപ്പെടുകയും ചെയ്തു. 2020 ഒക്ടോബര്‍ 17ന് മധ്യസ്ഥ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ നിര്‍മിതി കേന്ദ്രത്തോട് (ഡി.എൻ.കെ) കരാറുകാരന് ഒമ്ബത് ശതമാനം പലിശ സഹിതം 3.73 കോടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.
നാല് പാലങ്ങളുടെ നിര്‍മാണം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതിനാല്‍ കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കോട്ടയത്ത് ആരംഭിച്ച രണ്ട് പാലങ്ങളുടെ പ്രവര്‍ത്തിയും ആറ് വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തിന് കാരണം.