ഡിസംബര്‍ പത്തിനാണ് സ്കൂളില്‍ നവകേരള സദസ് നടക്കുന്നത്. രണ്ടു വഴികളിലായി വേദിയിലേക്കെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒന്ന്, പ്രധാന വേദിക്കരികിലേക്കെത്താൻ ബസ് ഉള്‍പ്പെടെ കടക്കുന്ന പ്രധാന കവാടവും മറ്റൊന്ന് ആളുകള്‍ക്ക് പെട്ടെന്ന് വേദിക്കരികിലെത്താനുള്ള വഴിയുമാണ്. രണ്ടാമത്തെ വഴിക്കായാണ് മതിലിന്‍റെ ഭാഗം പൊളിച്ചത്.
അതേസമയം, ഇത് നേരത്തെ തന്നെ പൊളിഞ്ഞുകിടക്കുന്ന മതിലാണെന്നാണ് സംഘാടക സമിതി ചെയര്‍മാനും കേരള കോണ്‍ഗ്രസ് നേതാവുമായ ബാബു ജോസഫ് അറിയിച്ചത്. കുട്ടികള്‍ അക്കാര്യം നേരത്തെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പുതുക്കിപ്പണിയുന്നതിനു മുന്നോടിയായി പിടിഎ ആണ് ഇപ്പോള്‍ കല്ല് മാറ്റിവച്ചതെന്നും സംഘാടക സമിതി പറയുന്നു.
നേരത്തെ, നവകേരള സദസ് വേദിക്കായി സ്കൂള്‍ മതില്‍ പൊളിക്കാൻ അനുമതി തേടി സംഘാടക സമിതി നഗരസഭയ്ക്ക് കത്ത് നല്കിയിരുന്നതായാണ് വിവരം. എന്നാല്‍ നഗരസഭ ഇതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്.
രാവിലെ, മതില്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.