മുട്ടം: കുടിവെള്ള പൈപ്പിടില്‍ തടഞ്ഞ വനം റേഞ്ച് ഓഫീസറെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ തടഞ്ഞുവെച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മുട്ടം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ റേഞ്ച് ഓഫീസില്‍ എത്തി തടഞ്ഞുവെച്ചത്.
ജലവകുപ്പ് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നില്ലെന്നും അത് നല്‍കിയാല്‍ പരമാവധി വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കാമെന്നും റേഞ്ച് ഓഫിസര്‍ സിജൊ സാമുവല്‍ പറഞ്ഞു. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കി അനുമതി നല്‍കുമെന്ന ഉറപ്പലാണ് ജനപ്രതിനിധികള്‍ പിരിഞ്ഞുപോയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് കടത്തലക്കുന്നേല്‍, ബ്ലോക്ക് മെമ്ബര്‍ എൻ.കെ ബിജു, വാര്‍ഡ് മെമ്ബര്‍മാരായ ഷൈജ ജോമോൻ, ബിജോയ് ജോണ്‍, അരുണ്‍ ചെറിയാൻ പൂച്ചക്കുഴി, കോണ്‍ഗ്രസ് നേതാക്കളായ ബേബി വണ്ടനാനി, ടെന്നീഷ് ജോര്‍ജ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
മുട്ടത്ത് നിന്നും ആരംഭിക്കുന്ന സമ്ബൂര്‍ണ്ണ കുടിവെള്ള പദ്ധതികളുടെ പൈപ്പിടല്‍ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ഷങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്ത് നിന്നും എം.വി.ഐ.പി യുടെ പ്രദേശത്തുകൂടിയാണ് പൈപ്പിടല്‍ ആരംഭിച്ചത്. നിര്‍ദിഷ്ട വനഭൂമിയിലേക്ക് കടന്നതോടെ വനം വകുപ്പ് തടസ്സവുമായി വന്നു. വനം വകുപ്പിന് കൈമാറിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. വനഭൂമി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാൻ നിയമിച്ചിട്ടുള്ള സെറ്റില്‍മെന്‍റ് ഓഫീസറായ അര്‍.ഡി.ഒ പൈപ്പ് സ്ഥാപിക്കാൻ അനുമതി നല്‍കിയത്.