മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാല്‍ – ലിജോ ജോസ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.
പൂര്‍ണ്ണമായും കാഴ്ചക്കാര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയൻസ് നല്‍കുന്ന ചിത്രമായിരിക്കുമിതെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആരാധകരുടെ ആകാംക്ഷയേറെയാണ്്. കഴിഞ്ഞ ദിവസമാണ് മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ പുറത്തിറങ്ങിയത്.
വാലിബന്റെ വരവറിയിച്ച് കൊണ്ട് പുറത്തിറങ്ങിയ ടീസറിന് 24 മണിക്കൂറിനുള്ളില്‍ 9.7 മില്യണ്‍ കാഴ്ചക്കാരാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള സിനിമയുടെ ടീസര്‍ വ്യൂവര്‍ഷിപ് എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ടീസര്‍ 10 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്റിംഗില്‍ ഒന്നാമതായി തുടരുകയാണ്. ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡാണ് മലൈക്കോട്ടൈ വാലിബൻ തകര്‍ത്തത്.
ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹൻലാലിന്റെ തമിഴ് ഡയലോഗുകളാണുള്ളത്. ടീസറില്‍ നിലത്തിരിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തിനെയാണ് കാണാനാവുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ടീസറില്‍ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ലിജോ ജോസ് എങ്ങനെയാണ് മോഹൻലാലിനെ ചിത്രത്തില്‍ അവതരിപ്പിക്കുക എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും.
മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലായിരുന്നു 130 ദിവസം നീണ്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ജോണ്‍ ആൻഡ് മേരി ക്രിയേറ്റിവ്‌സ്്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയും എഡിറ്റിംഗ് ദീപു ജോസഫുമാണ്. ചിത്രത്തിന്റെ മേക്കപ്പ് നിര്‍വഹിക്കുന്നത് റോണക്‌സ് സേവ്യറാണ്.