കുവൈത്ത് സിറ്റി: ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് അവസാനം വരെ കുവൈത്ത് എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കും. എണ്ണ ഉല്‍പാദനം കുറക്കുന്നതിനുള്ള ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ.
സാദ് അല്‍ ബരാക്ക് വ്യക്തമാക്കി. പ്രതിദിനം 135,000 ബാരല്‍ ഉല്‍പാദനമാണ് കുവൈത്ത് സ്വമേധയാ വെട്ടിക്കുറക്കുക. ഇതോടെ കുവൈത്തിന്റെ മൊത്തം ഉല്‍പാദനം പ്രതിദിനം 2.413 ദശലക്ഷം ബാരല്‍ ആയി കുറക്കുമെന്നും അദ്ദേഹം മന്ത്രി അറിയിച്ചു.
എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഉല്‍പാദനം കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം. അടുത്തിടെ നടന്ന ഒപെക്, ഒപെക് ഇതര മന്ത്രിതല യോഗത്തില്‍ സ്വീകരിച്ച മുൻകരുതല്‍ നടപടികളെ കുവൈത്ത് സാമ്ബത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയും കുവൈത്ത് പെട്രോളിയം കോര്‍പറേഷൻ (കെ.പി.സി) ബോര്‍ഡ് ചെയര്‍മാനും കൂടിയായ ഡോ. സാദ് അല്‍ ബരാക്ക് അഭിനന്ദിച്ചു. ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ പ്രഖ്യാപനത്തില്‍ സജീവ പങ്കാളിയായി കുവൈത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് സഖ്യത്തിലെ എല്ലാ രാജ്യങ്ങളും ഉല്‍പാദനം കുറക്കാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. നേരത്തെയും വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും കണക്കിലെടുത്ത് രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കുന്ന തീരുമാനം എടുത്തിരുന്നു.