Saturday, July 27, 2024
HomeUSAപയനിയര്‍ ക്ലബിന്‍റെ ആദരം ഏറ്റുവാങ്ങി "മുമ്ബേ പറന്ന പക്ഷികള്‍'

പയനിയര്‍ ക്ലബിന്‍റെ ആദരം ഏറ്റുവാങ്ങി “മുമ്ബേ പറന്ന പക്ഷികള്‍’

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ “മുമ്ബേ പറന്ന പക്ഷികള്‍’ ഒന്നിച്ചുചേര്‍ന്ന അപൂര്‍വ സംഗമത്തില്‍ സമൂഹത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച എട്ടുപേരെ ആദരിച്ചു.
1950 മുതലുള്ള കാല്‍ നൂറ്റാണ്ട് കാലത്ത് അമേരിക്കയില്‍ എത്തുകയും കടുത്ത പോരാട്ടത്തിലൂടെ സ്വന്തം കാലടിപ്പാടുകള്‍ അമേരിക്കൻ മണ്ണില്‍ പതിപ്പിക്കുകയും ചെയ്ത എട്ടുപേരെയാണ് ചടങ്ങില്‍ ആദരിച്ചത്. പിന്നിട്ട കാലത്തെപ്പറ്റി ഇവര്‍ അനുസ്മരിച്ചത് കേള്‍വിക്കാര്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ പകര്‍ന്നു. അവര്‍ തുറന്നിട്ട പാതയിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറയിലുള്ളവര്‍ പഴയ കാലത്തിന്‍റെ ഓര്‍മകള്‍ നന്ദിപൂര്‍വം ഏറ്റുവാങ്ങി.

ആദ്യതലമുറയെ പ്രതിനിധീകരിക്കുന്ന പയനിയര്‍ ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷികവും അവാര്‍ഡ് ദാനവും ആദ്യകാല കുടിയേറ്റക്കാരുടെ വലിയ പ്രാതിനിധ്യത്തില്‍ തികച്ചും ധന്യമായി. അടുത്തയിടയ്ക്ക് വേര്‍പിരിഞ്ഞുപോയവര്‍ക്ക് പ്രണാമങ്ങളര്‍പ്പിച്ചും അവരുടെ ഓര്‍മകള്‍ പുതുക്കിയും സമ്മേളനം വിതുമ്ബല്‍കൊണ്ടു. പ്രഫ. ജോസഫ് ചെറുവേലി, ജോര്‍ജ് സി. അറക്കല്‍, വെറോണിക്ക എ. താനിക്കാട്ട്, തോമസ് മണിമല, ത്രേസ്യാമ്മ കുര്യൻ, വി.എം. ചാക്കോ, മേരി ജോസ് അക്കരക്കളം, ഡോ. ജോര്‍ജ് അറയ്ക്കല്‍ എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

മുഖ്യപ്രസംഗം നടത്തിയ പ്രഫ. പ്രഭു ഗുപതാര തനിക്ക് കേരളവുമായുള്ള ബന്ധം വിവരിച്ചു. ചെങ്ങന്നൂര്‍ക്കാരി നഴ്‌സായിരുന്നു അമ്മയുടെയും പിതാവിന്‍റെയും ചെറുപ്പക്കാലവും അദ്ദേഹം ഓര്‍മിച്ചു. പഠന കാലവും അധ്യാപന കാലവും എഴുത്തും വിവരിച്ച അദ്ദേഹം എഴുപതാം വയസില്‍ പബ്ലിഷറായ കഥയും വിവരിച്ചു. പരിസ്ഥിതിയെപ്പറ്റിയുള്ള പുസ്തകത്തിന് അവതാരിക എഴുതിയത് മാര്‍പാപ്പയാണ്. മറ്റൊന്നിന് ദലൈലാമയും. അവാര്‍ഡ് ജേതാവും അധ്യാപകനുമായിരുന്ന തോമസ് മണിമല നമുക്ക് മുമ്ബ് പയനിയര്‍മാര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. ന്യൂയോര്‍ക്കില്‍ മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ ചെന്നപ്പോള്‍ 1944ല്‍ മരിച്ച വത്സ ആന്‍ മത്തായിയുടെ ശവകുടീരം കണ്ടതും അദ്ദേഹം ഓര്‍മിച്ചു.

ഇന്ത്യയുടെ ആദ്യ ധനമന്ത്രിയായിരുന്ന ജോണ്‍ മത്തായിയുടെ മകളായ ആൻ, സ്‌നോയില്‍ പുറത്തിറങ്ങി വഴിതെറ്റി നദിയില്‍ വീണാണ് മരിച്ചത് എന്നാണ് കരുതപ്പെടുന്നത് എന്നും മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മാഞ്ഞൂര്‍ സ്വദേശിയാണ് തോമസ് മണിമല. 30 വര്‍ഷം യോര്‍ക്ക് ടൗണ്‍ ഹൈറ്റ്സില്‍ സയൻസ് പഠിപ്പിച്ച അദ്ദേഹം ഡിപ്പാര്‍ട്ട്മെന്‍റ് തലവനായി വിരമിച്ചു. പുതുതായി കുടിയേറിയ കുടുംബങ്ങളെ സഹായിക്കുന്നതിന് അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിരവധി സാമൂഹിക, ചാരിറ്റബിള്‍ സംഘടനകളിലും സജീവമായിരുന്നു. മറ്റൊരു അവാര്‍ഡ് ജേതാവായ പ്രൊഫ. ജോസഫ് ചെറുവേലി നാം അനുഭവിച്ച വിഷമതകള്‍ ഏറെ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു കാര്‍ഗോ ഷിപ്പില്‍ 1620-ല്‍ അമേരിക്കയ്ക്ക് പുറപ്പെട്ട പില്‍ഗ്രിം ഫാദേഴ്‌സിന്‍റെ സ്ഥിതിയുമായി നോക്കുമ്ബോള്‍ അത് ഒന്നുമല്ലായിരുന്നു.

മാസങ്ങളെടുത്ത് അമേരിക്കയിലെത്തുമ്ബോഴേയ്ക്കും അവരില്‍ മൂന്നിലൊന്നു പേര്‍ മരിച്ചിരുന്നു. ഇവിടെ എത്തിയശേഷവും ഒട്ടേറെ പേര്‍ മരിച്ചു. മഹാ ദുരിതങ്ങളാണ് അവര്‍ നേരിട്ടത്. അവിടെ നിന്നാണ് ഈ മഹാരാജ്യം രൂപപ്പെടുന്നത്. 63 വര്ഷം മുൻപ് 1960-ല്‍ കപ്പലില്‍ രണ്ടു മാസം സഞ്ചരിച്ച്‌ അമേരിക്കയിലെത്തിയ അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ കൈനകിരിയില്‍ നിന്ന് 1960-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ പ്രഫ. ജോസഫ് ചെറുവേലി ന്യൂയോര്‍ക്കിലെ സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടിയ ഇംഗ്ലീഷ് പ്രഫസറാണ്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, പയനിയര്‍ ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യൻ സംഘടനകളുടെ സ്ഥാപക അംഗമാണ്. തന്‍റെ ജീവചരിത്രം “പാസേജ് ടു അമേരിക്ക’ ഉള്‍പ്പെടെ അദ്ദേഹം വിപുലമായി രചനകള്‍ നടത്തിയിട്ടുണ്ട്. പയനിയര്‍ ക്ലബ് ജോയിന്‍റ് സെക്രട്ടറി ലോണ ഏബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ജോണി സഖറിയയുടെ പ്രസംഗത്തില്‍ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിവരിച്ചു. സെക്രട്ടറി രാജു വര്‍ഗീസ് റിപ്പോര്‍ട്ട് വായിച്ചു.

അസംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റെയിന്‍റെ പ്രതിനിധിയായി എത്തിയ കോശി തോമസ്, ജോര്‍ജ് ഏബ്രഹാം, തോമസ് ടി. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവായ വി.എം. ചാക്കോയെ അവതരിപ്പിച്ച മാത്യു സഖറിയ താനും ചാക്കോയും ജോര്‍ജ് ഏബ്രഹാമും ഒരു മുറിയില്‍ 1970ല്‍ തങ്ങിയത് ഓര്‍മിച്ചു. ത്രീ മസ്‌കറ്റിയേഴ്‌സ് എന്നാണ് അദ്ദേഹം തങ്ങളെ വിശേഷിപ്പിച്ചത്. ആ എളിയ തുടക്കത്തില്‍ നിന്ന് ഓരോരുത്തരും പുതിയ പാതകള്‍ കണ്ടെത്തി. തൊടുപുഴ സ്വദേശിയായ വി.എം. ചാക്കോ, തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും മറ്റുള്ളവരെ സഹായിക്കാനും മലയാളികള്‍ക്ക് അമേരിക്കയിലെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള വഴികള്‍ കണ്ടെത്താനും വേണ്ടി നീക്കിവച്ച അറിയപ്പെടുന്ന ഒരു കമ്മ്യൂണിറ്റി ആക്ടിവിസ്റ്റാണ്. 20 വര്‍ഷത്തോളം അദ്ദേഹം എൻവെെസി കമ്യൂണിറ്റി ബോര്‍ഡില്‍ അംഗമായി സേവനമനുഷ്ഠിച്ചു. പയനിയര്‍ ക്ലബിന്‍റെ സ്ഥാപക അംഗവും ന്യൂയോര്‍ക്കിലെ ബെല്‍റോസില്‍ “ക്വീൻസ് ഇന്ത്യ ഡേ പരേഡ്’ ആരംഭിച്ചവരില്‍ ഒരാളുമാണ്.

അദ്ദേഹത്തിന്‍റെ സമീപകാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തൊടുപുഴയിലെ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുക, അനാഥാലയങ്ങള്‍ക്ക് ചാരിറ്റി, നിര്‍ധനര്‍ക്ക് വിദ്യാഭ്യാസ സഹായം എന്നിവ ഉള്‍പ്പെടുന്നു. പാലായിലെ ചേര്‍പുങ്കലില്‍ ജനിച്ച മേരി ജോസ് അക്കരക്കളം മെറ്റ്‌ലൈഫില്‍ ഉദ്യോഗസ്ഥയായിരുന്നു. അവിടെ ബെസ്റ്റ് എംപ്ലോയി ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി. ഫ്ലഷിംഗിലെ കോളജ് പോയിന്‍റിലെ ഒരു വയോധികര്‍ക്കുള്ള നഴ്സിംഗ് ഹോമില്‍ അവര്‍ വോളന്‍റിയറായി പ്രവര്‍ത്തിച്ചു. ചേര്‍പുങ്കല്‍ മെഡിസിറ്റി ഹോസ്പിറ്റലിനായി ചാപ്പലും ഭവനരഹിതര്‍ക്കു ഭവനവും നിര്‍മിക്കാൻ പൂര്‍വിക സ്വത്തുക്കള്‍ വിറ്റുകിട്ടിയ തുക ഉപയോഗിച്ചു. ഇതടക്കം വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഡോ. ജോര്‍ജ്ജ് അറയ്ക്കല്‍ മെഡിക്കല്‍ ബിരുദവുമായി യുഎസില്‍ എത്തി. എംഡി നേടിയ ശേഷം ഇൻഷുറൻസ് കമ്ബനികളുടെ മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റായി. സ്വന്തമായി മെഡിക്കല്‍ സപ്ലൈസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ച്‌ സംരംഭകനുമായി. വിവിധ സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം പയനിയര്‍ ക്ലബിന്‍റെ സജീവ അംഗവുമാണ്.

പ്രഫഷണല്‍ എഞ്ചിനീയറായ ജോര്‍ജ് സി. അറക്കല്‍ മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിലും പോര്‍ട്ട് അതോറിറ്റിയിലും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഭവനരഹിതരെ സഹായിക്കാനും വിവാഹങ്ങള്‍ നടത്തുന്നതിന് സഹായമെത്തിക്കുന്നതിനും അദ്ദേഹം എക്കാലവും പരിശ്രമിച്ചു. ഇടുക്കി ജില്ലയിലെ കുണിഞ്ഞിയില്‍ നിന്നാണ് വെറോണിക്ക എ. താനിക്കാട്ട് യുഎസില്‍ എത്തിയത്. വൈക്കോഫ് ഹോസ്പിറ്റലിലും ന്യൂയോര്‍ക്കിലെ വെറ്ററൻസ് ഹോസ്പിറ്റലിലും ജോലി ചെയ്യുമ്ബോള്‍ ബെസ്റ്റ് പെര്‍ഫോമിംഗ് നഴ്‌സ് ഉള്‍പ്പെടെ നിരവധി നഴ്‌സിംഗ് അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചു.

വിദ്യാഭ്യാസത്തില്‍, പ്രത്യേകിച്ച്‌ നഴ്‌സിംഗ് മേഖലയില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ പലരെയും സഹായിച്ചു. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് തുണയാകാൻ മുന്നിട്ടിറങ്ങിയ അവര്‍ മറ്റുള്ളവരെപ്പറ്റി എപ്പോഴും കരുതലുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്.

ത്രേസ്യാമ്മ കുര്യൻ ചങ്ങനാശേരി കിടങ്ങറ സ്വദേശിയാണ്. ന്യൂയോര്‍ക്കിലെ ലോംഗ് ഐലൻഡ് ജ്യൂവിഷ് ഹോസ്പിറ്റലിലും സെന്‍റ് ബര്‍ണബാസിലും ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ നഴ്‌സായി തന്‍റെ പ്രഫഷണല്‍ ജീവിതത്തില്‍ മികവ് പുലര്‍ത്തി. ബെസ്റ്റ് ഓപ്പറേറ്റിംഗ് റൂം നഴ്‌സ് അവാര്‍ഡ് നേടിയിട്ടുണ്ട്. തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു. കേരളത്തിലെ നിരാലംബര്‍ക്കും ഭവനരഹിതര്‍ക്കും അനാഥാലയങ്ങള്‍ക്കുമായി അവള്‍ തന്‍റെ പൂര്‍വിക സ്വത്ത് ദാനം ചെയ്തു. വൈസ് പ്രസിഡന്‍റ് തോമസ് തോമസ് പാലാത്ര, ട്രഷറര്‍ ജോണ്‍ പോള്‍ എന്നിവര്‍ അവാര്‍ഡ് പരിപാടിക്ക് നേതൃത്വം നല്‍കി.

60-കളിലും 70-കളിലും അതിനുശേഷവും യുഎസിലേക്ക് കുടിയേറിയ മലയാളികളെ ഒരുമിച്ച്‌ കൊണ്ടുവരുന്ന രജിസ്റ്റര്‍ ചെയ്ത ലാഭേച്ഛയില്ലാത്ത സാഹോദര്യ കൂട്ടായ്‌മയാണ്‌ പയനിയര്‍ ക്ലബ്.

RELATED ARTICLES

STORIES

Most Popular