പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ചതായി നവജ്യോത് സിംഗ് സിദ്ദു. പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒരു മാസത്തിന് ശേഷമാണ് സ്ഥാനം രാജിവച്ചതായി സിദ്ദു അറിയിച്ചത്.
പഞ്ചാബിന് പുതിയ അഡ്വക്കേറ്റ് ജനറലിനെ (എജി) ലഭിക്കുന്ന ദിവസം താൻ ചുമതലയേൽക്കുമെന്ന് സിദ്ദു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിങ്ങൾ സത്യത്തിന്റെ പാതയിലായിരിക്കുമ്പോൾ സ്ഥാനങ്ങൾ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 19 ന് പിപിസിസി അധ്യക്ഷനായി നിയമിതനായ സിദ്ദു മാസങ്ങൾക്കുള്ളിൽ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച അമരീന്ദർ സിങ്ങിന്റെ പിൻഗാമിയായി ചരൺജിത് സിംഗ് ചന്നി അധികാരമേറ്റ ശേഷമായിരുന്നു സിദ്ദുവിന്റെ രാജി.
മുതിർന്ന അഭിഭാഷകനായ എപിഎസ് ഡിയോളിനെ കോൺഗ്രസ് സർക്കാർ അഡ്വക്കേറ്റ് ജനറലായി നിയമിച്ചതായിരുന്നു സിദ്ദുവിന്റെ രാജിക്ക് പിന്നിലെ ഒരു കാരണം. ഇത് സർക്കാർ പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വിധേയരാകാൻ കാരണമായി. ഡിയോൾ അടുത്തിടെ വരെ മുൻ ഡിജിപി സുമേദ് സിംഗ് സെയ്‌നിയുടെ അഭിഭാഷകനായിരുന്നു. പ്രതിഷേധക്കാർക്കെതിരായ ക്രൂരമായ ഇടപെടലുകളുടെയും പോലീസ് വെടിവെപ്പിന്റെയും പേരിൽ സെയ്നിക്കെതിരെ വിമർശനമുയർന്നിരുന്നു. പഞ്ചാബ് പോലീസ് നൽകിയ നാല് കേസുകളിൽ ഡിയോൾ സെയ്നിയെ ജാമ്യത്തിലിറക്കിയിരുന്നു.
രണ്ട് പേർ കൊല്ലപ്പെട്ട ബെഹ്ബൽ കലാനിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തതിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിന് വിരുദ്ധമായി തോന്നിയതിനാൽ ഈ നീക്കത്തിൽ സിദ്ധു അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുകൂലികൾ അവകാശപ്പെടുന്നു.
മുഖ്യമന്ത്രിക്കൊപ്പം ഡിജിയെയും എജിയെയും മാറ്റി നിയമിക്കുന്ന കാര്യം താൻ ഉന്നയിച്ചതായം അക്കാര്യം ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 50 ദിവസമായി ഒന്നും നടന്നിട്ടില്ലെന്നും സിദ്ദു പറഞ്ഞു.
കഴിഞ്ഞ മാസം, പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ, പഞ്ചാബിലെ മയക്കുമരുന്ന് വിപത്ത്, കാർഷിക പ്രശ്നങ്ങൾ, തൊഴിലവസരങ്ങൾ, മണൽ ഖനനം, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയിൽ നീതി വേണമെന്ന് സിദ്ധു ആവശ്യപ്പെട്ടിരുന്നു.