പാചക വാതക വിലവർദ്ധനവിൽ കേന്ദ്രസർക്കാരിനെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റം മൂലം ലക്ഷക്കണക്കിന് കുടുംബങ്ങൾ ‘വിറകടുപ്പ്’ ഉപയോഗിക്കാൻ നിർബന്ധിതരായെന്ന് രാഹുൽ പറഞ്ഞു.
“വികസനത്തിന്റെ വാചാടോപത്തിൽ നിന്ന് മൈലുകൾ അകലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ വിറകടുപ്പ് ഉപയോഗിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. മോദിജിയുടെ വികസന വാഹനം റിവേഴ്സ് ഗിയറിൽ ഓടുന്നു, അതിന്റെ ബ്രേക്കുകളും തകരാറിലാണ്,” രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്ധനവില വർധിച്ചതിനാൽ ഗ്രാമങ്ങളിലെ 42 ശതമാനം ആളുകൾ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിർത്തി വീണ്ടും വിറക് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന് സർവേയിൽ കണ്ടെത്തിയതായി പറയുന്ന വാർത്തയുടെ സ്‌ക്രീൻഷോട്ടും രാഹുൽ ട്വീറ്റ് ചെയ്തു.
നവംബർ ഒന്നിന് ദീപാവലിക്ക് മുന്നോടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 266 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസവും വർധിപ്പിച്ചിരുന്നു