ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ-സുരക്ഷാ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. സമുദ്രത്തിലും കരയിലും വായുവിലും സൈബര്‍ ഇടങ്ങളിലും സൈനിക ആവശ്യങ്ങള്‍ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കും. പാരിസിലുള്ള ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം പാരീസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണിന്റെയും നേതൃത്വത്തിൽ നടന്ന ഇന്ത്യ-ഫ്രാൻസ് തീരുമാനങ്ങള്‍ ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയം, പ്രതിരോധ വ്യവസായവൽക്കരണം, സംയുക്ത ഗവേഷണം, സാങ്കേതിക വികസനം എന്നിവയക്ക് പൂർണ പിന്തുണ നല്‍കാനുള്ള സന്നദ്ധത ഫ്രാന്‍സ് അറിയിച്ചതായും ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഓസ്‌ട്രേലിയയും ബ്രിട്ടണും അമേരിക്കയും ചേർന്ന് ഒരു പുതിയ സുരക്ഷാ സഖ്യം രൂപികരിച്ചതിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയുമായുള്ള സഹകരണം വിപുലീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനം. ഓസ്‌ട്രേലിയയും ബ്രിട്ടണും അമേരിക്കയും ചേര്‍ന്നുള്ള സഖ്യം ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ ആക്രമണത്തിന് എതിരായിട്ടാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ ഡോവലാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഫ്രഞ്ച് പക്ഷത്തെ ബോണെയും. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാൻ, സായുധസേനാ മന്ത്രി ഫ്ലോറൻസ് പാർലി എന്നിവരുമായും ഡോവൽ കൂടിക്കാഴ്ച നടത്തിയതായി എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .
ഇൻഡോ പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതിൽ ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്ന് ഭരണകർത്താക്കൾ അറിയിച്ചു. ഇൻഡോ പസഫിക് പദ്ധതിയില്‍ ഇന്ത്യയെ നെടും തൂണായിട്ടാണ് കാണുന്നതെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
ഇന്‍ഡോ പസഫിക് മേഖലയില്‍ സമാധാനവും സുസ്ഥിരതയും സുരക്ഷിതത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ തങ്ങളുടെ പങ്കാളിത്തത്തിന് നിർണായക പങ്കുണ്ടെന്ന് റോമിൽ നടന്ന ജി 20 ഉച്ചകോടിയില്‍ മോദിയും മാക്രോണും വ്യക്തമാക്കിയിരുന്നു.