മൊറാദാബാദ്: വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തിയ നാല് യുവാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസ്ഹറുദ്ദീൻ ഒവൈസി. യുപിയിലെ മൊറാദാബാദിൽ ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. പതാക ഇസ്ലാമിന്റെ പതാകയാണെന്നും, പാകിസ്താൻ പതാകയല്ലെന്നുമാണ് ഒവൈസി പറഞ്ഞത്. ‘ ഇന്ത്യയിൽ എല്ലായിടത്തും വെറുപ്പ് പടർന്നിരിക്കുകയാണ്. ബിജെപിക്കാർ എവിടെ പച്ച കണ്ടാലും അതിനെ ചുവപ്പാക്കി മാറ്റുമെന്നും’ ഒവൈസി വിമർശിച്ചു.
‘ ഗൊരഖ്പൂരിൽ യോഗിയുടെ മണ്ഡലത്തിൽ ചില മുസ്ലീങ്ങൾ പച്ചപ്പതാക ഉയർത്തി. ഉടനെ തന്നെ അവിടെ ഗുണ്ടകൾ അതിക്രമിച്ച് കയറി. പാകിസ്താന്റെ പതാക ഉയർത്തിയെന്നായിരുന്നു അവരുടെ ആരോപണം. ഉടനെ തന്നെ യോഗിയുടെ പോലീസ് പതാക ഉയർത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അത് പാകിസ്താൻ പതാക ആയിരുന്നില്ല. മുസ്ലീങ്ങളുടെ പേരിൽ വെറുപ്പ് പടർത്തുകയാണ്. പച്ച എവിടെക്കണ്ടാലും അതിനെ ചുവപ്പാക്കി മാറ്റും. ബിജെപിക്കാർ വിദ്യാഭ്യാസമില്ലാത്തവരും വിദ്വേഷം കൊണ്ട് അന്ധരുമാണ്. അത് പാകിസ്താന്റെ പതാകയല്ലെന്ന് നിങ്ങൾക്ക് അറിയില്ലേ. മുസ്ലീങ്ങൾ മതപരമായ ചടങ്ങുകളിൽ ഉപയോഗിക്കുന്ന പതാകയാണത്. ഒരു മുസ്ലീമിന്റെ വീട് ആക്രമിക്കപ്പെട്ടാൽ കോൺഗ്രസോ, അഖിലേഷോ, ബിഎസ്പിയോ ശബ്ദമുയർത്തില്ലെന്നും’ ഒവൈസി ആരോപിച്ചു.
ചൗരി ചൗരയിലെ മുണ്ടേര ബസാർ പ്രദേശത്ത് വീടിന് മുകളിൽ പാക് പതാക ഉയർത്തിയ സംഭവത്തിലാണ് നാല് പേർ അറസ്റ്റിലായത്. ഹൈന്ദവ സംഘടനയായ ബ്രാഹ്മിൺ ജൻ കല്യാൺ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പാക് പതാക ശ്രദ്ധയിൽ പെട്ടതോടെ ഇത് നീക്കാൻ പ്രദേശവാസികൾ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് വിവിധ സംഘടനകൾ പോലീസിനെ സമീപിച്ചത്. ബ്രാഹ്മൺ ജൻ കല്യാൺ സമിതി പ്രസിഡന്റ് കല്യാൺ പാണ്ഡെയുടെ പരാതിയിൽ നാല് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.