സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളില്‍ ബോർഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ സർക്കാർ.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ച് ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കും. ഡപ്യൂട്ടി സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർ വ്യത്യസ്ത രീതിയില്‍ ബോർഡുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
കേരള മോട്ടർ വെഹിക്കിള്‍ റൂള്‍സ് 92 (എ) ഭേദഗതി ചെയ്യും. സർക്കാർ വാഹനങ്ങളില്‍ ബോർഡുകള്‍ സ്ഥാപിക്കുന്നതിനു നിലവിലുള്ള രീതികളും പരിഷ്‌കരിക്കും. ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷനല്‍ സെക്രട്ടറി, സ്പെഷല്‍ സെക്രട്ടറി എന്നിവരുടെ സ്വകാര്യ വാഹനങ്ങളില്‍ തസ്തികയുടെ പേര് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാൻ സർക്കാർ നേരത്തെ അനുവാദം നല്‍കിയിരുന്നു. ബോർഡുകള്‍ വ്യത്യസ്ത രീതിയിലാണ് ഉദ്യോഗസ്ഥർ വാഹനങ്ങളില്‍ സ്ഥാപിച്ചിരുന്നത്. ചിലർ സ്ഥാനപേരിനോടൊപ്പം ‘കേരള ഗവണ്‍മെന്റ്’, ഗവണ്‍മെന്റ് ഓഫ് കേരള’, ‘കേരള സെക്രട്ടേറിയറ്റ്’ തുടങ്ങിയ വാക്കുകള്‍ അധികമായി ചേർത്തു. ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. ഇനി മുതല്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളില്‍ ബോർഡുകള്‍ സ്ഥാപിക്കേണ്ടതില്ലെന്നു യോഗത്തില്‍ തീരുമാനിച്ചു. ഗതാഗത മന്ത്രി ഫയല്‍ കണ്ടശേഷം വിജ്ഞാപനമായി പുറത്തിറങ്ങും.
സർക്കാർ വാഹനങ്ങളില്‍ ബോർഡുകള്‍ സ്ഥാപിക്കുന്ന നിലവിലെ രീതികളിലും പരിഷ്‌കരണം വരും. സർക്കാർ വാഹനങ്ങളില്‍ ബോർഡുകള്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് കേരള മോട്ടർ വാഹന ചട്ടങ്ങളിലെ 92 (എ) വകുപ്പിലാണ് പറയുന്നത്. സർക്കാർ വകുപ്പുകളുടെ വാഹനങ്ങളില്‍ വകുപ്പുകളുടെ പേരാണ് എഴുതേണ്ടത്. പകരം പലരും ‘കേരള സ്റ്റേറ്റ്’, ‘കേരള സർക്കാർ’, ‘ഗവണ്‍മെന്റ് ഓഫ് കേരള’ എന്നീ രീതികളില്‍ ബോർഡുകള്‍ സ്ഥാപിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് എന്നു നിയമപ്രകാരം ഉപയോഗിക്കാൻ കഴിയുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വാഹനങ്ങളിലാണ്. വിജ്ഞാപനത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി വ്യക്തമാക്കും. കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.