മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി (എം.വി.എ) വാർധ ലോക്സഭ സീറ്റിനായി അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസും ശരദ് പവാർ പക്ഷ എൻ.സി.പിയും.
കാലങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് വാർധ. തുടർച്ചയായി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ രാംദാസ് തടസ്സാണ് ജയിച്ചത്.
എൻ.സി.പി പിളരുകയും അജിത് പവാറിന്റെ ഭാര്യ ബാരാമതി മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ വരുകയുംചെയ്തതോടെ പവാറിന്റെ മകളും നിലവില്‍ ബാരാമതി എം.പിയുമായ സുപ്രിയ സുലെ വാർധയില്‍ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഗാന്ധിയുടെ സേവാഗ്രാം ആശ്രമമുള്ള വാർധയില്‍ ജനസേവനം ചെയ്യാൻ ആഗ്രഹിക്കുന്നതായാണ് അവർ പറഞ്ഞത്.
എന്നാല്‍, മണ്ഡലം കോണ്‍ഗ്രസ് വിട്ടുകൊടുത്താല്‍ ഹർഷവർധൻ ദേശ്മുഖിനാകും ടിക്കറ്റുനല്‍കുകയെന്ന് പവാർപക്ഷ വൃത്തങ്ങള്‍ പറഞ്ഞു. മുൻ മന്ത്രിയെ സ്ഥാനാർഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. എൻ.സി.പിക്ക് മണ്ഡലത്തില്‍ നിർണായക സാന്നിധ്യമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.
വാർധ ലോക്സഭ മണ്ഡലത്തിനുകീഴിലെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ നാലും ബി.ജെ.പിയാണ് ജയിച്ചത്. ശേഷിച്ചവയില്‍ ഓരോന്നില്‍ കോണ്‍ഗ്രസും സ്വതന്ത്രനും വിജയിച്ചു.