റായ്പൂർ: പ്രമുഖ ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് (77) നിര്യാതനായി. ഛത്തിസ്ഗഢിലെ ഡോംഗർഗഡിലെ ചന്ദ്രഗിരി തീർഥത്തില്‍ പുലർച്ച 2.35 നായിരുന്നു അന്ത്യം.
ജൈന മതാചാരപ്രകാരം ഭക്ഷണം കഴിക്കാതെ ഉപവസിച്ച് മരണം വരിക്കുന്ന ‘സല്ലേഖന’ എന്ന ആചാരമനുഷ്ഠിച്ചായിരുന്നു മരണം.
ജൈനമതത്തിലെ ദിഗംബര വിഭാഗത്തിലെ സന്യാസിയാണ്. ആറു മാസമായി ദോംഗർഗഡിലെ തീർഥത്തില്‍ താമസിച്ചു വരികയായിരുന്നു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഉച്ചക്ക് പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കി.
സംസ്കാര ചടങ്ങുകള്‍ തീർഥത്തില്‍ നടന്നു. ആചാര്യ വിദ്യാസാഗർ മഹാരാജയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും അനുശോചിച്ചു. സംസ്ഥാന സർക്കാർ അരദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.