ന്യൂഡല്‍ഹി: ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ജയിപ്പിക്കാൻ അട്ടിമറിനീക്കം നടത്തിയ ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടി വരുമെന്ന് സുപ്രീംകോടതി.
വരണാധികാരി കൃത്രിമം കാണിച്ചുവെന്ന് ആരോപിക്കപ്പെട്ട ബാലറ്റ് പേപ്പറുകളും അതിന്റെ വിഡിയോ ദൃശ്യങ്ങളും ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ക്രമക്കേട് നടന്ന മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.എ.പി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. രാഷ്ട്രീയ ബന്ധമില്ലാത്ത പുതിയ റിട്ടേണിംഗ് ഓഫിസറെ നിയമിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർക്ക് കോടതി നിർദേശം നല്‍കി.
ജനുവരി 30ന് നടന്ന ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലാണ് വിവാദരംഗങ്ങള്‍ അരങ്ങേറിയത്. റിട്ടേണിങ് ഓഫിസർ അനില്‍ മസീഹ് ബാലറ്റ് പേപ്പറുകളില്‍ കുത്തിവരക്കുന്നത് കാമറയില്‍ പതിയുകയായിരുന്നു. തുടർന്ന് എ.എ.പി സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി, ‘വരണാധികാരി ജനാധിപത്യത്തെ കൊലപ്പെടുത്തുകയും പരിഹസിക്കുകയും’ ചെയ്തതായി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കേസ് ഇന്നത്തേക്ക് വാദം കേള്‍ക്കാൻ മാറ്റിവെച്ചതായിരുന്നു.
അസാധുവായ ബാലറ്റ് പേപ്പറുകള്‍ ഇടകലരുന്നത് തടയാനാണ് താൻ അവയില്‍ അടയാളമിട്ടതെന്ന് അനില്‍ മസീഹ് കോടതിയില്‍ ന്യായീകരിച്ചു. എന്നാല്‍, ഇതിനെ ശക്തമായി അപലപിച്ച ബെഞ്ച് ജനാധിപത്യത്തില്‍ ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും വ്യക്തമാക്കി. ഇങ്ങനെ അടയാളപ്പെടുത്താൻ ആരാണ് താങ്കള്‍ക്ക് അനുവാദം തന്നതെന്നും കോടതി ചോദിച്ചു.
ബാലറ്റില്‍ കൃത്രിമം കാണിക്കുന്നതിനിടെ സി.സി.ടി.വി കാമറയിുലക്ക് തുറിച്ചുനോക്കിയതിനെക്കുറിച്ചും കോടതി അനിലിനോട് ചോദിച്ചു. നിരവധി കാമറകള്‍ അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.