കൊച്ചി: സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് തൊഴിലെടുക്കുന്നത് സംബന്ധിച്ച ലേബർ കമീഷണറുടെ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് പരിശോധ നടത്തി.
കൊച്ചിയില്‍ ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് പരിശോധന തുടങ്ങി.
ലേബർ കമീഷണറുടെ നിർദ്ദേശം പാലിക്കാത്ത തൊഴിലുടമകളോടും, കരാറുകാരോടും ലേബർ ഉത്തരവ് പാലിക്കണമെന്ന് ആദ്യഘട്ടം എന്ന നിലയില്‍ കർശന നിർദേശം നല്‍കി. തുടർന്നും നിയമ ലംഘനം കണ്ടെത്തിയാല്‍ 1958 ലെ മിനിമം വേജസ് നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം പുനർ ക്രമീകരിക്കണമെന്ന് ലേബർ കമീഷണറുടെ ഉത്തരവിട്ടിരുന്നു. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമം ആയിരിക്കും. ഈ നിർദേശം ലംഘിക്കുന്ന പക്ഷം ജില്ലാ ലേബർ ഓഫീസ് എറണാകുളം ഫോണ്‍ നമ്ബറില്‍ പരാതി വിളിച്ച് അറിയിക്കാം. 0484/2423110