നെടുങ്കണ്ടം: പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂർ സേവനവും കിടത്തി ചികിത്സയും ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
പട്ടം കോളനി മേഖലയില്‍ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ മതിയായ ചികിത്സ കിട്ടാൻ ആശുപത്രി ഇല്ല. കഴിഞ്ഞവർഷം ലോറിയില്‍ നിന്ന് തടി വീണ് അപകടത്തില്‍പ്പെട്ട ലോഡിങ് തൊഴിലാളിക്ക് ഡോക്ടറുടെ സേവനം കൃത്യമായി കിട്ടിയില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
അവർക്കും കൃത്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. മുണ്ടിയരുമയില്‍ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം കൂടുതല്‍ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂർ പ്രവർത്തിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പട്ടം കോളനിയുടെ ഉള്‍നാടൻ ഗ്രാമങ്ങളായ ആനക്കല്ല്, പുഷ്പകണ്ടം, അണക്കരമെട്ട്, ആമപ്പാറ, ഹൈദർ മല, ബംഗ്ലാദേശ്, രാമക്കല്‍മേട്, കുരുവിക്കാനം, പ്രകാശ് ഗ്രാം, സന്യാസിയോടാ, 40 ഏക്കർ , കുരിശുമല, ഗജേന്ദ്ര പുരം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്.
പട്ടം കോളനി മേഖലയിലെ ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടിയെരുമ കേന്ദ്രീകരിച്ച് അനുവദിച്ചതാണ് പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം. 1956ല്‍ മൂന്നു മുറികളുള്ള ഒരു കെട്ടിടത്തിന്റെ ഒരുമുറിയില്‍ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആശുപത്രി. മറ്റ് രണ്ട് മുറികളില്‍ ഒന്നില്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറിയും മറ്റൊന്നില്‍ മൃഗാശുപത്രിയും ആരംഭിച്ചു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത് നാട്ടുകാര്‍ സംഭാവന ചെയ്ത സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമിച്ച് ഇവിടേക്ക് മാറ്റുകയായിരുന്നു. സമീപ പഞ്ചായത്തുകളിലെ മൂഴുവന്‍ രോഗികളും ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയായിരുന്നു. ഇപ്പോള്‍ ആശുപത്രിക്ക് സ്വന്തമായി രണ്ടേക്കറോളം സ്ഥലമുണ്ട്.
പാമ്ബാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന സെന്ററില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ആദ്യകാലത്ത് ലഭ്യമായിരുന്നു. പട്ടംകോളനി രൂപവത്കരണത്തിനു ശേഷം ജനങ്ങള്‍ ചികിത്സക്കായി ആശ്രയിച്ചു വരുന്ന പ്രാഥമികാരോഗ്യേ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്ക് സൗകര്യം തികയാതെ വന്നു.