ടെല്‍ അവീവ്: വരുന്ന ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം, മാർച്ച് 10ന് തെക്കൻ ഗാസയിലെ റാഫയില്‍ കരയാക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍.
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഒക്ടോബർ 7ന് രാജ്യത്തുണ്ടായ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയവരെ റമദാന് മുമ്ബ് ഹമാസ് വിട്ടയച്ചില്ലെങ്കില്‍ റാഫയടക്കം ഗാസയിലെമ്ബാടും പോരാട്ടം പടരുമെന്ന് ഇസ്രയേലിലെ യുദ്ധകാല ക്യാബിനറ്റിലെ അംഗമായ ബെന്നി ഗാന്റ്സ് പറഞ്ഞു.
മാർച്ച് 10നാണ് ഇത്തവണ വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നത്. ഗാസ മുനമ്ബില്‍ ശേഷിക്കുന്ന ഹമാസിന്റെ ഏക ശക്തികേന്ദ്രം റാഫയാണെന്ന് ഇസ്രയേല്‍ പറയുന്നു. എന്നാല്‍, വടക്കൻ ഗാസയില്‍ നിന്ന് പലായനം ചെയ്തെത്തിയവർ അടക്കം 14 ലക്ഷത്തോളം മനുഷ്യർ ഇവിടുത്തെ ക്യാമ്ബുകളില്‍ തിങ്ങിപ്പാർക്കുന്നു.
ഇസ്രയേലിന്റെ കരയാക്രമണം മതിയായ ഭക്ഷണവും വെള്ളവും ചികിത്സയുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന റാഫയിലെ ജനങ്ങള്‍ക്ക് താങ്ങാനാകില്ലെന്നും ഭയാനകമായ മാനുഷിക ദുരന്തമുണ്ടാകുമെന്നും യു.എസ് അടക്കം മുന്നറിയിപ്പ് നല്‍കുന്നു. സാധാരണക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍ പറയുന്നുണ്ടെങ്കിലും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.
- ലൂലക്കെതിരെ ഇസ്രയേല്‍
ഗാസയില്‍ ഹമാസിനെതിരെയുള്ള തങ്ങളുടെ ആക്രമണങ്ങളെ നാസി ക്രൂരതകളുമായി താരതമ്യം ചെയ്ത ബ്രസീല്‍ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലുല ഡ സില്‍വയ്ക്കെതിരെ ഇസ്രയേല്‍.
ലൂലയെ രാജ്യത്തിന് ‘ അസ്വീകാര്യനായ വ്യക്തി’യായി ( പേഴ്സൊണ നോണ്‍ ഗ്രാറ്റ ) പ്രഖ്യാപിക്കുന്നതായും പരാമർശം പിൻവലിക്കാതെ ഇത് നീക്കില്ലെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.
ലൂലയുടേത് തീർത്തും ജൂതവിരുദ്ധ പരാമർശമാണെന്നും കൂട്ടിച്ചേർത്തു. ബ്രസീല്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. പരാമർശം ലജ്ജാകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.
ഗാസയില്‍ നടക്കുന്നത് യുദ്ധമല്ല വംശഹത്യയാണെന്നും ഹിറ്റ്ലർ ജൂതരോട് ചെയ്ത ക്രൂരതകള്‍ക്കും ഹോളോകോസ്റ്റിനും തുല്യമാണിതെന്നും ലൂല പറഞ്ഞിരുന്നു. ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കായി എത്യോപ്യയിലെ അഡിസ് അബാബയില്‍ എത്തിയപ്പോഴായിരുന്നു ലൂലയുടെ പ്രതികരണം.