ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒടുവില്‍ പരമോന്നത കോടതിയുടെ തീർപ്പ്. ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിപ്പിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡ് വോട്ടുകള്‍ നേരിട്ട് പരിശോധിച്ച് ആം ആദ്മി സ്ഥാനാർഥി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.
അത്യപൂർവമായ നീക്കങ്ങള്‍ക്കാണ് ഇന്ന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. നിക്ഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ചുമതലയുള്ള റിട്ടേണിങ് ഓഫീസർ അനില്‍ മസീഹിനെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. നിലവിലെ സാഹചര്യത്തില്‍ കൃത്രിമം കണ്ടെത്തിയതിനാല്‍ ഇയാള്‍ക്കെതിരെ കൃത്യമായി നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് ഒരു വരണാധികാരിയെ ചീഫ് ജസ്റ്റിസ് വിസ്തരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ഇന്നലെ കോടതി അറിയിച്ചിരുന്നു. പിന്നാലെ ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ വീഡിയോദൃശ്യങ്ങളും ഹാജരാക്കാനും നിർദേശം നല്‍കിയിരുന്നു. വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന് ചണ്ഡീഗഢ് ഭരണകീടം അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിന് കോടതി തയ്യാറായിരുന്നില്ല. നിലവിലെ ബാലറ്റുകള്‍തന്നെ എണ്ണണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചത്. കൃത്രിമം നടന്നുവെന്ന് കണ്ടെത്തിയാല്‍ റിട്ടേണിങ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എട്ട് വർഷം നീണ്ടുനിന്ന ബി.ജെ.പി ഭരണത്തിന്റെ അന്ത്യം കൂടിയാണ് സുപ്രീംകോടതി വിധിയിലൂടെ സാധ്യമാകുന്നത്. മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി അനില്‍ മസീഹ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത്.
ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് ലഭിച്ചത്. 35 അംഗ മുനിസിപ്പല്‍ കോർപ്പറേഷനില്‍ എ.എ.പി, കോണ്‍ഗ്രസ് സഖ്യത്തിന് 20 വോട്ടുകളുടെയും ബിജെപിക്ക് 15 വോട്ടുകളുടെയും പിന്തുണയുണ്ടായിരുന്നു. 19 വോട്ടുകളുടെ ഭൂരിപക്ഷം എഎപി, കോണ്‍ഗ്രസ് സഖ്യം അനായാസം മറികടക്കുമെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ് ഫലം.