തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍. കേന്ദ്രം സംസ്ഥാനത്തിനു നേരെ മർക്കട മുഷ്ടികാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണഗതിയില്‍ കിട്ടേണ്ട പണം കിട്ടണമെങ്കില്‍ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രം പറയുന്നതെന്നും ഇത് ബ്ലാക് മെയിലിങ്ങാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസ് പിൻവലിച്ചാലെ പണം തരൂ എന്നാണ് കേന്ദ്രം പറയുന്നത് അത് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ്. ബ്ലാക്ക് മെയിലാണ്. കേരളത്തിന് പണം തരാനുണ്ട് എന്ന കാര്യം കേന്ദ്രം അംഗീകരിച്ചു. കേസുണ്ടെങ്കില്‍ ചർച്ച ചെയ്യാൻ താത്പര്യമില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഒരു സംസ്ഥാനത്തിനുനേരെ മർക്കട മുഷ്ടി കാണിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്- കെ.എൻ. ബാലഗോപാല്‍ പറഞ്ഞു.
കേസിന് പോകാതെ തന്നെ കിട്ടേണ്ട പണമാണ് 13000 കോടി രൂപ. എന്നാല്‍ ന്യായമായി സംസ്ഥാനത്തിന് കിട്ടേണ്ട പണം ലഭിക്കണമെങ്കില്‍ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്രവുമായി തർക്കമുണ്ടാക്കി പോകണമെന്ന് സംസ്ഥാനത്തിനില്ല. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രശ്നമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കര്യങ്ങളൊക്കെ പരിശോധിച്ച് ന്യായമായ വിധി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹർജി ഫയല്‍ചെയ്തിരുന്നു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് പ്രശ്നപരിഹാരത്തിന് ചർച്ചനടത്താൻ കേരളത്തോടും കേന്ദ്രത്തോടും നിർദേശിച്ചിരുന്നു. എന്നാല്‍, കേന്ദ്രവുമായുള്ള ചർച്ചയില്‍ യാതൊരു തരത്തിലുള്ള തീരുമാനവുമായില്ലെന്നും പോസിറ്റീവായ ഒന്നുമില്ലെന്നും മന്ത്രി തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേസ് പിൻവലിച്ചാല്‍ പണം തരും എന്ന് കേന്ദ്രം പറഞ്ഞുവെന്ന് മന്ത്രി പറഞ്ഞിരുന്നു.