ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന് ഭാരത് രത്ന പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പി സഖ്യത്തില്‍ ചേരുകയാണെന്ന് സൂചന നല്‍കിയ ചെറുമകനും യു.പിയിലെ രാഷ്ട്രീയ ലോക്ദള്‍ നേതാവുമായ ജയന്ത് ചൗധരി മൗനത്തില്‍.
പ്രഖ്യാപനം നടന്നിട്ട് രണ്ടാഴ്ചയാകുന്നു. പക്ഷേ, രണ്ടു പാർട്ടികളുടെയും ചങ്ങാത്തത്തിന്‍റെ തുടർചലനങ്ങളൊന്നും ദൃശ്യമല്ല. ഔദ്യോഗിക പ്രഖ്യാപനവുമായില്ല.
മോദിസർക്കാറിനെ വെള്ളം കുടിപ്പിക്കുന്ന വിധം കർഷകസമരം മുറുകുന്നതാണ് കർഷകപാർട്ടിയായ ആർ.എല്‍.ഡിയുടെ മൗനത്തിന് ഒരു കാര്യം. കർഷകസ്നേഹികളായ പാർട്ടിക്ക് ഈ സമയത്ത് ബി.ജെ.പി നയങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കഴിയില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അനുവദിച്ചുനല്‍കുന്ന സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം വൈകുന്നതാണ് അടുത്ത പ്രശ്നം.
കർഷകമേഖലയായ പശ്ചിമ യു.പിയിലെ ബാഗ്പത്, ബിജ്നോർ, കൈരാന, മഥുര എന്നീ സീറ്റുകള്‍ക്കാണ് ആർ.എല്‍.ഡി വാദിക്കുന്നത്. അതു കിട്ടിയില്ലെങ്കില്‍ സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറങ്ങിയതിന് അർഥമില്ലാതാകും. ബി.ജെ.പിയാകട്ടെ, നാലു സീറ്റിന്‍റെ കാര്യത്തില്‍ ഉറപ്പുപറയാൻ ഇതുവരെ തയാറായിട്ടുമില്ല.