ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സവാള കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് കേന്ദ്ര സർക്കാർ.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധന ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും മാർച്ച് 31 വരെ തല്‍സ്ഥിതി തുടരുമെന്നും ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ പറഞ്ഞു.
വിലക്ക് നീക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് സവാളയുടെ ഏറ്റവും വലിയ മൊത്തവിതരണകേന്ദ്രമായ ലസാല്‍ഗോണില്‍ തിങ്കളാഴ്ച 40 ശതമാനത്തോളം വില ഉയർന്നിരുന്നു. ഫെബ്രുവരി 17ന് ക്വിന്റലിന് 1280 രൂപയായിരുന്നത് തിങ്കളാഴ്ച 1800 രൂപയായാണ് ഉയർന്നത്.
പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മാർച്ച് 31നുശേഷവും നിരോധനം തുടരുമെന്നും സൂചനയുണ്ട്.മഹാരാഷ്ട്രയിലും മറ്റിടങ്ങളിലും ഈ സമയത്ത് ഉല്‍പാദനം കുറവായിരിക്കുമെന്നതാണ് കാരണം.