ചെന്നൈ: ഡി.എം.കെ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കില്‍ കമല്‍ഹാസൻ ഉദയസൂര്യൻ ചിഹ്നത്തില്‍ മത്സരിക്കട്ടെയെന്ന് ഡി.എം.കെ നിർദ്ദേശം വച്ചതായി സൂചന.
കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയില്‍ മത്സരിക്കാൻ കമല്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഡി.എം.കെയുടെ ഭാഗത്തു നിന്നുള്ള നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുന്നണിയുടെ താരപ്രചാരകനായാല്‍ അടുത്തെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമലിന് നല്‍കാമെന്ന വാഗ്ദാനം കൂടി ഉണ്ടെന്ന് ഡി.എം.കെ സംസ്ഥാന നേതാവ് പറഞ്ഞു.
ഡി.എം.കെയുടെ നിർദേശം വന്നതോടെ ആശയക്കുഴപ്പത്തിലായ കമല്‍ഹാസൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംബന്ധിച്ച് തീരുമാനമെടുക്കുന്നത് നീട്ടി. ഇന്നലെ നടന്ന മക്കള്‍ നീതി മയ്യം പാർട്ടിയുടെ സ്ഥാപകദിനാഘോഷത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മുന്നണിയില്‍ പ്രവേശിക്കുന്നതുമായ കാര്യങ്ങള്‍ പ്രഖ്യാപിക്കാൻ അദ്ദേഹം തീരുമാനിച്ചുവെങ്കിലും അതുണ്ടായില്ല.
‘ഇന്ത്യ’ മുന്നണിയില്‍ ചേർന്നിട്ടില്ലെന്നും രാജ്യത്തെപ്പറ്റി നിസ്വാർത്ഥമായി ചിന്തിക്കുന്ന ആരുടെ കൂടെയും സഹകരിക്കുമെന്നുമാണ് അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങളോടു പറഞ്ഞത്.
”എംഎൻഎമ്മിന്റെ രാഷ്ട്രീയ സഖ്യത്തെ കുറിച്ചുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്. ‘നിസ്വാർഥമായി’ രാജ്യത്തെപ്പറ്റി ചിന്തിക്കുന്ന ഏതു സഖ്യത്തെയും പിന്തുണയ്ക്കും. എന്നാല്‍, ഫ്യൂഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ല”- കമല്‍ പറഞ്ഞു. ഇന്ത്യ മുന്നണിയെപ്പറ്റിയുള്ള ചോദ്യത്തിന്, ‘കക്ഷി രാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തെപ്പറ്റി ചിന്തിക്കേണ്ട സമയമാണ്. അതിനൊപ്പം എം.എൻ.എം ഉണ്ടാകും’ എന്നുമായിരുന്നു മറുപടി.
ഇതുവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടില്ലെന്നു പറഞ്ഞ കമല്‍, നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തു. പാർട്ടിയുടെ ഭാവിപരിപാടിയെപ്പറ്റിയുള്ള ശുഭ വാർത്ത വൈകാതെ അറിയിക്കുമെന്നും പറഞ്ഞു. എം.കെ.സ്റ്റാലിനുമായി കമല്‍ഹാസൻ ഉടൻ ചർച്ച നടത്തും. അതിനു ശേഷം മാത്രമാകും ‘ശുഭവാർത്ത’ അറിയിക്കുന്നത്.
താൻ രാഷ്ട്രീയം അവസാനിപ്പിക്കില്ലെന്ന് ആല്‍വാർപേട്ടിലെ പാർട്ടി ഓഫീസില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പാർട്ടി പ്രവർത്തകരോടു പറഞ്ഞു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നൊന്നില്ല. ഫുള്‍ ടൈം ഡാഡല്ല, ഫുള്‍ ടൈം ഭർത്താവ്. രാഷ്ട്രീയക്കാരില്‍ ഒരു വിഭാഗം ബിസിനസുകാരാണ്. അവരെ പോലെ ആകരുത്. ശത്രുസൈന്യത്തോട് പെരുമാറുന്നത്‌പോലെയാണ്‌കേന്ദ്രസർക്കാർ കർഷകരോട് പെരുമാറുന്നതെന്നും കമല്‍ പറഞ്ഞു.