ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂർണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ കേരളം ഇന്ന് കരുത്തരായ ഗോവയെ നേരിടും.
രാത്രി ഏഴു മണിക്കാണ് കിക്കോഫ്. പ്രാഥമിക റൗണ്ടില്‍ തങ്ങളെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്ബ്യന്മാരായി ഫൈനല്‍ റൗണ്ടിന് ടിക്കറ്റെടുത്ത ഗോവയോട് കണക്കുതീർക്കാനുള്ള അവസരമാണ് കേരളത്തിന് ഇത്. ഒക‌്ടോബറില്‍ ഗോവയില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ ജയം.
ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കരുത്തരായ അസാമിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍കൂടി നേടിയാണ് വിജയം ആധികാരികമാക്കിയത്.19-ാം മിനിട്ടില്‍ അബ്ദു റഹീം,67-ാം മിനിട്ടില്‍ ഇ.സജീഷ്,ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടില്‍ നായകൻ നിജോ ഗില്‍ബർട്ട് എന്നിവർ നേടിയ ഗോളുകളാണ് കേരളത്തിന് വിജയം നല്‍കിയത്. 78-ാം മിനിട്ടില്‍ ദിപു മിർധയിലൂടെയാണ് അസാമിന്റെ ആശ്വാസ ഗോളെത്തിയത്. ഈ വിജയത്തോടെ മൂന്നു പോയിന്റുമായി കേരളം ഗ്രൂപ്പ് എ യില്‍ മുന്നിലെത്തി.
അതേസമയം തങ്ങളുടെ മത്സരത്തില്‍ ഗോവ അരുണാചല്‍ പ്രദേശുമായി 3-3ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ ക്വാർട്ടർ ഫൈനല്‍ ഉറപ്പാക്കാൻ ഗോവയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. നായകൻ നിജോ ഗില്‍ബർട്ട്, അബ്ദു റഹീം,സഫ്നീദ്.സജീഷ്, ജിതിൻ.അർജുൻ.സഞ്ജു,ഷിനു,ബെല്‍ജിൻ തുടങ്ങിയവരാണ് കേരളത്തിന്റെ പ്രധാന താരങ്ങള്‍.
ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരങ്ങളില്‍ കർണാടകം ഡല്‍ഹിയുമായും മണിപ്പൂർ റെയില്‍വേയ്സുമായും 1-1ന് സമനിലയില്‍ പിരിഞ്ഞു.