തെല്‍ അവീവ്: യുദ്ധാനന്തര ഗസ്സയില്‍ ഇസ്രായേലിന് പൂർണ്ണ നിയന്ത്രണമുള്ള പാവഭരണകൂടത്തെ നിയമിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന ഗസ്സയിലെ സ്ഥലങ്ങളിലെല്ലാം ജനവാസമോ കെട്ടിടങ്ങളോ അനുവദിക്കാതെ ബഫർസോണാക്കി മാറ്റുമെന്നും യുദ്ധകാല കാബിനറ്റ് യോഗത്തില്‍ അവതരിപ്പിച്ച പദ്ധതിയില്‍ നെതന്യാഹു പറയുന്നു.
ഗസ്സയുടെ ഭരണത്തിനായി പ്രാദേശിക ഓഫീസുകള്‍ സ്ഥാപിക്കും. ഹമാസിന് പകരം ഈ ഓഫീസുകളായിരിക്കും ഗസ്സയുടെ ഭരണം നടത്തുക.ഹമാസിനെ പൂർണ്ണമായും തകർക്കുന്നത് വരെ ഇസ്രായേല്‍ പ്രതിരോധസേന ഗസ്സയിലെ യുദ്ധം തുടരും. യുദ്ധാനന്തരം ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ പ്രതിരോധ സേനക്ക് പൂർണ്ണ നിയന്ത്രണമുണ്ടാവും.
ഈജിപ്ത്-ഗസ്സ അതിർത്തി അടക്കും. എന്നാല്‍, ഇസ്രായേലിന്റെ പുതിയ പദ്ധതിയെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ളവർ അംഗീകരിക്കില്ല. ദ്വിരാഷ്ട്രമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോവില്ലെന്ന് അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗസ്സ മുനമ്ബ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസീയുസസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗസ്സ മുനമ്ബിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരില്‍ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.