കൊച്ചി: ശതകോടികളുടെ വികസനവുമായി മുൻപന്തിയിലേക്ക് കുതിക്കാൻ ജില്ലയിലെ റെയില്‍വേ മേഖല. വന്ദേഭാരത് ഉള്‍പ്പെടെ നാലു ട്രെയിനുകളാണ് ജില്ലയ്ക്ക് ആവശ്യം.
കഴിഞ്ഞ ദിവസം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ.എൻ. സിംഗിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ ഹൈബി ഈഡൻ എം.പി ആവശ്യമുന്നയിച്ചു. എറണാകുളം- ബംഗളുരു റൂട്ടിലാണ് വന്ദേഭാരത് സർവീസുവേണ്ടത്. വേണ്ടത്ര യാത്രാസൗകര്യങ്ങളില്ലാത്ത മേഖലയില്‍ വന്ദേഭാരതിന്റെ വരവ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
പ്രതിദിനം 100 ബസുകള്‍ ബംഗളുരുവിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. മുംബയ് , രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേയ്ക്കുള്ള പുതിയ ട്രെയിൻ സർവീസുകളാണ് മറ്റൊരാവശ്യം.
- മാർഷലിംഗ് യാർഡ്
രാജ്യാന്തര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനായി വൈറ്റില പൊന്നുരുന്നിയിലെ മാർഷലിംഗ് യാഡിനെ മാറ്റാനാകും. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാം. നാലു പ്ലാറ്റുഫോമുകള്‍, രണ്ടു പാർസല്‍ ലൈനുകള്‍, ഒരു പിറ്റ് ലൈൻ, രണ്ടു സ്റ്റേബിളിംഗ് ലൈനുകള്‍, വാഗണ്‍ എക്സാമിനേഷൻലൈൻ തുടങ്ങിയവയാണ് നിർദ്ദേശിക്കുന്നത്. പ്ലാറ്റ്ഫോമുകള്‍ വർദ്ധിപ്പിക്കാം. സ്റ്റേഷൻ വികസനത്തിന് 325 കോടി ഉള്‍പ്പെടെ ആകെ 1,654 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷ.
ഇതില്‍ സ്റ്റേഷൻ, യാർഡ്, റെസിഡൻഷ്യല്‍ യൂണിറ്റുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവ ഉണ്ടാകും. ഗുഡ്സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവുമാണ് നിലവിലിവിടെയുള്ളത്. ഇക്കാര്യം ഇക്കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടിരുന്നു. ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള പദ്ധതി നിർദ്ദേശം റെയില്‍വേ മന്ത്രാലയത്തിനു നല്‍കാൻ ദക്ഷിണ റെയില്‍വേ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
- പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും
സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ആറ് പ്ലാറ്റുഫോമുകളില്‍, രണ്ടു പ്ലാറ്റുഫോമുകളില്‍ (ഒന്നും മൂന്നും) മാത്രമാണ് 24 കോച്ചുള്ള ട്രെയിനുകള്‍ നിറുത്താനാവുക. മറ്റ് നാല് പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടണമെന്നാണ് ആവശ്യം. രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നീളം അതിവേഗം കൂട്ടുമെന്ന് ഉദ്യോഗസ്ഥർ എം.പിക്ക് ഉറപ്പ് നല്‍കി.