വടകര: നാടിന്റെ വിനോദസഞ്ചാര മേഖലയില്‍ കടത്തനാടിന്റെ പ്രതീക്ഷയായി സാൻഡ് ബാങ്ക്സ് ബീച്ച് ഇടം നേടിയിട്ട് കാലം ഏറെയായെങ്കിലും വികസന പ്രവൃത്തികള്‍ എങ്ങുമെത്തുന്നില്ല.
ഗ്രീൻ കാർപെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ ചെലവഴിച്ചിട്ടും പ്രവൃത്തി എങ്ങുമെത്താതെ കിടക്കുകയാണ്.
ഏകീകൃത ടൂറിസം സർക്യൂട്ട് നവീകരണത്തിന്റെ പേരില്‍ 60 ലക്ഷംകൂടി അനുവദിച്ച് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, നേരത്തേ അനുവദിച്ച ഫണ്ടുകള്‍ക്ക് അനുസൃതമായ നിർമാണ പ്രവൃത്തികള്‍ പലതും പാതിവഴിയിലാണ്.
ബോട്ടുജെട്ടി ഉള്‍പ്പെടെ അശാസ്ത്രീയ നിർമാണത്തിന്റെ നേർക്കാഴ്ചകളാണ് എമ്ബാടും. നിർമാണം പൂർത്തിയായി വർഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ നിർമിച്ച റസ്റ്റാറന്റ് തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല.
വൈദ്യുതി ദീപാലങ്കാരങ്ങള്‍ പലതും കണ്ണടച്ചു. ഇതിനാല്‍ സാൻഡ് ബാങ്ക്സിന്റെ പലഭാഗങ്ങളും ഇരുട്ടിലാണ്. പ്രകൃതിയുടെ വരദാനമായ ഇവിടെ കോടികള്‍ മുടക്കുമ്ബോള്‍ അതിനനുസൃതമായ വികസനം മാത്രം നടക്കുന്നില്ല. വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സാൻഡ് ബാങ്ക്സില്‍ കൃത്യമായ പരിചരണവുമില്ല.
കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായ കാലത്താണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി ആവിഷ്‍കരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ഇതിന് രണ്ടു കോടിയോളം രൂപ വകയിരുത്തി.
ആദ്യഘട്ടമെന്ന നിലയില്‍ 95 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ചു. പിന്നീട് ഗ്രീൻ കാർപെറ്റ് പദ്ധതി ഉള്‍പ്പെടെ പലഘട്ടങ്ങളില്‍ ഫണ്ടുകള്‍ അനുവദിച്ചു.
വിശാലമായ കടലോരവും തെങ്ങിന്‍തോപ്പുമൊക്കെയായി മനോഹരമാണ് ഈ തീരം.കടലും പുഴയും ചേരുന്ന ഇവിടെ നട്ടുച്ചക്കുപോലും കുളിര്‍തെന്നല്‍ വീശുന്നു. വടകര നഗരത്തിന്റെ പടിഞ്ഞാറു വശത്തെ കടല്‍ത്തീരം മൂരാട് പുഴയും അറബിക്കടലും സംഗമിക്കുന്ന തീരമാണ്.
കാഴ്ചയുടെ സൗന്ദര്യമൊരുക്കി സാൻഡ് ബാങ്ക്സ് സഞ്ചാരികളെ കാത്തിരിക്കുമ്ബോള്‍ മികച്ച നിലവാരത്തിലേക്കുയർത്താൻ ടൂറിസം വകുപ്പിന് കഴിയാത്തത് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്.