ഗുവാഹത്തി: മുസ്‍ലിം വിവാഹ – വിവാഹമോചന നിയമം റദ്ദാക്കി അസം സർക്കാർ. ഇതോടെ മുസ്‍ലിം വിവാഹങ്ങളും വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്പെഷ്യല്‍ മാരേജ് ആക്ടിന്‍റെ പരിധിയില്‍ വരും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ചുവടുവെപ്പാണിതെന്ന് മന്ത്രി ജയന്ത മല്ലബറുവ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങള്‍ ഏക സിവില്‍ കോഡിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ഈ യാത്രയില്‍ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിട്ടുണ്ട്. 94 മുസ്‍ലിം രജിസ്ട്രാർമാർ ഇപ്പോഴും പ്രവർത്തിക്കുന്ന അസം മുസ്‍ലിം വിവാഹ വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കി” -മല്ലബറുവ പറഞ്ഞു.
ഈ നിയമത്തിന് കീഴില്‍ പ്രവർത്തിക്കുന്ന 94 മുസ്‍ലിം രജിസ്ട്രാർമാരെ ഓരോ വ്യക്തിക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കി അവരുടെ ചുമതലകളില്‍ നിന്ന് നീക്കുമെന്നും മല്ലബറുവ അറിയിച്ചു. സംസ്ഥാനത്തെ ശൈശവവിവാഹം ഇല്ലാതാക്കാൻ കൂടിയാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.