ടെല്‍ അവീവ്: യുദ്ധാനന്തര ഗാസയുടെ നിയന്ത്രണം സംബന്ധിച്ച ആദ്യ ഔദ്യോഗിക പദ്ധതി നിർദ്ദേശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
പദ്ധതി പ്രകാരം ഗാസയുടെ സുരക്ഷാ നിയന്ത്രണം അനിശ്ചിത കാലത്തേക്ക് ഇസ്രയേലിന്റെ കൈയ്യാലായിരിക്കും. ഹമാസുമായി ബന്ധമില്ലാത്ത പാലസ്തീനികള്‍ക്കാകും ഗാസയുടെ നിയന്ത്രണമെന്നും ക്യാബിനറ്റ് യോഗത്തില്‍ മുന്നോട്ടുവച്ച പദ്ധതി വിശദാംശങ്ങളില്‍ പറയുന്നു.
യുദ്ധാനന്തരം ഗാസയുടെ നിയന്ത്രണം പാലസ്തീനിയൻ അതോറിറ്റിക്ക് നല്‍കണമെന്നാണ് യു.എസ് അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ നെതന്യാഹു നിർദ്ദേശിച്ച പദ്ധതിയില്‍ പാലസ്തീനിയൻ അതോറിറ്റിയെ പറ്റി പരാമർശിക്കുന്നില്ല. പാലസ്തീനിയൻ അഭയാർത്ഥികള്‍ക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ ( യു.എൻ.ആർ.ഡബ്ല്യു.എ ) പ്രവർത്തനം നിറുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏജൻസിയിലെ ചില ജീവനക്കാർക്ക് ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.