കണ്ണൂർ: മാലിന്യസംസ്കരണമേഖലയിലെ സേവനം വർദ്ധിച്ചത് പരിഗണിച്ച് ഹരിത സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്തുകള്‍ക്കും നഗരസഭയ്ക്കും ഇതിനായി നിർദ്ദേശം നല്‍കിക്കഴിഞ്ഞു.
ഒരു ഹരിതസേനാംഗം ദിവസം കുറഞ്ഞത് 50 വീടുകളെന്ന നിലയിലാണ് നിലവില്‍ ജോലി ചെയ്യുന്നത്.ഇത് ആനൂപാതികമല്ലെങ്കില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാമെന്നതാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിർദ്ദേശം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള ഹരിതസേനാഗംങ്ങളുടെ എണ്ണം പര്യാപ്തമാണോയെന്ന് വിലയിരുത്താം. പ്രവൃത്തികള്‍ക്ക് ആനുപാതികമായി ഹരിതസേനയ്ക്ക് അംഗബലമില്ലെന്ന് ബോധ്യപ്പെട്ടാല്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താം. നിലവില്‍ ഹരിത കർമ്മ സേനയില്‍ ഒരു വാർഡില്‍ പരമാവധി രണ്ട് ഹരിത സേനാംഗങ്ങളാണുള്ളത്.എന്നാല്‍ ഇത് അപര്യാപ്തമാണെന്ന പരാതി നേരത്തെയുണ്ട്. ഭൂമിശാസ്ത്രപരമായ കിടപ്പ് ,കെട്ടിടങ്ങളുടെ അകലം ,മാലിന്യ സംസ്കരണ മേഖലയിലെ സേവനം വർദ്ധിക്കുന്നത് എന്നിവ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന്റെ മാനദണ്ഡമാണ്.
കഠിനമാണ് കണ്ണൂരിലെ കാര്യം
ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിത കർമ്മസേന കഴിഞ്ഞവർഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ശേഖരിച്ചത് കണ്ണൂർ ജില്ലയില്‍ നിന്നാണ്. സേനാംഗങ്ങളുടെ എണ്ണത്തിലെ കുറവ് പലപ്പോഴും നിലവിലുള്ളവരുടെ ജോലി ഭാരം ഇരട്ടിപ്പിക്കുന്ന സാഹചര്യവും ഇവിടെയുണ്ട്. മാലിന്യംശേഖരിക്കുന്നതിനായി വിസ്തൃതിയേറിയ പ്രദേശം ചുറ്റേണ്ട അവസ്ഥയാണ് ഭൂരിഭാഗം ഹരിതസേനാംഗങ്ങള്‍ക്കും . അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദേശം കണ്ണൂരില്‍ ഹരിതസേനയുടെ ജോലിഭാരം കുറക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.
യൂസേഴ്സ് ഫീ ₹50 കണ്ണൂരില്‍ ഹരിതസേന അംഗബലം 1960
മടി വേണ്ട, മാലിന്യം നല്‍കിയേ പറ്റു നിലവില്‍ വീടുകളില്‍ എത്തുന്ന ഹരിതസേനാംഗങ്ങള്‍ക്ക് അൻപത് രൂപ യൂസേഴ്സ് ഫീ നല്‍കാൻ മടിച്ച് പ്ലാസ്റ്റിക് അടക്കും കത്തിച്ചുകളയുന്ന പ്രവണത വലിയൊരു വിഭാഗത്തിനുണ്ട്. എന്നാല്‍ ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ശക്തമായ നടപടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.ഹരിതകർമ്മ സേനയില്‍ രജിസ്റ്റർ ചെയ്ത് ജൈവമാലിന്യം സ്വന്തമായും അജൈവമാലിനും ഹരിതകർമ്മ സേനയ്ക്ക് കൈമാറാനുമാണ് കണ്ണൂർ കോർപ്പറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനം. ഇതിന് തയ്യാറാകാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ പിഴ ചുമത്താനും ആവശ്യ സേവനങ്ങള്‍ തടയാനുമാണ് കോർപറേഷന്റെ തീരുമാനം.