ന്യൂഡല്‍ഹി: ഡല്‍ഹി ചലോ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരണ്‍ സിംഗിന് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കും വരെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുമുള്ള കടുത്ത നിലപാടില്‍ കർഷക നേതാക്കള്‍.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കും വരെ ഹരിയാന- പഞ്ചാബ് അതിർത്തിയില്‍ തുടരാനും തത്കാലം സമരം നിറുത്തിവയ്ക്കാനും തീരുമാനിച്ചു. അതേസമയം,
പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരവും സഹോദരിക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനവും കർഷകന്റെ കുടുംബം നിരസിച്ചു. നീതിയാണ് തേടുന്നതെന്നും പണവും ജോലിയും കൊണ്ട് താരതമ്യം ചെയ്യാനാകില്ലെന്നും കുടുംബം വ്യക്തമാക്കി. അതിനിടെ ഇന്നലെ പഞ്ചാബ് ബത്തിൻഡ ജില്ലയിലെ ദർശൻ സിംഗ് (62) ഹൃദയാഘാതത്താല്‍ മരിച്ചു. ഇതോടെ സമരത്തിനിടെ ഹൃദയാഘാതത്താല്‍ മരിച്ചവർ മൂന്നായി. പ്രതിഷേധക്കാർക്കെതിരെ ദേശീയ സുരക്ഷാനിയമം പ്രയോഗിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഹരിയാന പൊലീസ് പിന്മാറി. ഇതിനിടെ കർഷകരുടെ ആവശ്യങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജി എത്തി.
കർഷകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കരിദിനം ആചരിച്ചു. അതേസമയം,സമവായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ നീക്കം ഊർജ്ജിതമാണ്. കർഷക നേതാക്കള്‍ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ, ഹരിയാനയിലെ ഹിസാറില്‍ ഇന്നലെ കർഷകരും പൊലീസുമായി സംഘർഷമുണ്ടായി. ഖനൗരി ബോർഡറിലേക്ക് പോകുകയായിരുന്ന സമരക്കാർക്ക് നേരെ കണ്ണീർവാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു.
അന്വേഷണം വേണമെന്ന്
ബി.ജെ.പിയും
കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി പഞ്ചാബ് ഘടകം അദ്ധ്യക്ഷൻ സുനില്‍ ജാഖർ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്. യുവാക്കളുടെ ഊർജ്ജം ശരിയായ ദിശയിലേക്ക് കർഷക സംഘടനകള്‍ നയിക്കണമെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, 14 കാർഷിക വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന് ഹരിയാനയിലെ മനോഹർലാല്‍ ഖട്ടർ സർക്കാർ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു. കാർഷിക വായ്പകളുടെ പിഴപ്പലിശ അടക്കം എഴുതിതള്ളും.