ഹൈദരാബാദ്: തെലുങ്കാനയിലെ വനിതാ എംഎല്‍എ ജി. ലസ്യ നന്ദിത (36) വാഹനാപകടത്തില്‍ മരിച്ചു. സെക്കന്ദരാബാദ് കന്‍റോണ്‍മെന്‍റ്(പട്ടികജാതി സംവരണം) മണ്ഡലത്തിലെ ബിആർഎസ് എംഎല്‍എയാണ് ലസ്യ.
ഇന്നലെ വെളുപ്പിന് അഞ്ചരയ്ക്ക് ലസ്യ സഞ്ചരിച്ച കാർ ഔട്ടർ റിംഗ് റോഡിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.
ലസ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവർക്കു പരിക്കേറ്റു. യുവ എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി, ബിആർഎസ് അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു തുടങ്ങിയവർ അനുശോചിച്ചു.
മുൻ ബിആർഎസ് എംഎല്‍എ ജി. സായണ്ണയുടെ മകളാണ് ലസ്യ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു സായണ്ണ മരിച്ചത്. നേരത്തേ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപറേഷൻ(ജിഎച്ച്‌എംസി) നഗരസഭാംഗമായിരുന്നു ലസ്യ.
പത്തു ദിവസം മുന്പ് നല്‍ഗോണ്ടയിലെ ബിആർഎസ് യോഗത്തിനുശേഷം മടങ്ങവേ ലസ്യ നന്ദിതയുടെ കാർ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് നിസാര പരിക്കോടെ ലസ്യ രക്ഷപ്പെട്ടു. എന്നാല്‍ ഒരു ഹോം ഗാർഡ് മരിച്ചു.