കാഞ്ഞങ്ങാട്: മനുഷ്യൻ ആദ്യമായി ശീലിച്ച കരകൗശലവിദ്യ മണ്‍കരകൗശലമാണെന്നും കളിമണ്‍ ശില്‍പനിർമാണം മനുഷ്യന്റെ അടിസ്ഥാന ചോദനകളെ ഉണർത്തുന്നതാണെന്നും എല്ലാ നിർമാണത്തിന്‍റെയും തുടക്കം ഇവിടെ നിന്നാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
ഫോക് ലാൻഡിന്‍റെ ആഭിമുഖ്യത്തില്‍ കേന്ദ്ര കരകൗശല വകുപ്പിന്‍റെ സഹകരണത്തോടെ കണിച്ചിറ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന കളിമണ്‍ കരകൗശല ശില്‍പശാലയുടെ രണ്ടാംഘട്ടം ഇഷ്ടികച്ചൂളക്ക് തീകൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ തനതുല്‍പന്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനും സ്വയംതൊഴില്‍ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയും നടത്തുന്ന പരിശീലനത്തില്‍ 30 അംഗങ്ങളാണുള്ളത്.
50 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഗ്രാന്റുകളും നിർമാണ ഉപകരണങ്ങളും ധനസഹായവും നല്‍കിയാണ് പരിശീലനം.
ഫോക്‌ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.പി. ജയരാജൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായിരുന്നു.
വാർഡ് കൗണ്‍സിലർ കെ. പ്രീത, കെ. സുരേഷ് ബാബു, കോഴ്സ് ഇൻസ്ട്രക്ടർ പി.ബി. ബിദുല, എൻ.കെ. ബാലകൃഷ്ണൻ, കെ. സുരേശൻ എന്നിവർ സംസാരിച്ചു. പാലക്കാട് ജനാർദനൻ പുതുശ്ശേരിയും സംഘവും നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടത്തി.