കണ്ണൂർ: താല്‍ക്കാലിക ജീവനക്കാരുടെ വേതനവർധന കണ്ണൂർ സർവകലാശാല നിയമന വിഭാഗത്തിലെ അനംഗീകൃത തസ്തികയായ അസിസ്റ്റന്റിനും അനുവദിക്കാമോ എന്ന കാര്യം സിൻഡിക്കേറ്റിന് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ.
കരാർ, ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റായി പ്രവർത്തിച്ചയാള്‍ പിരിച്ചുവിടപ്പെട്ടതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമീഷൻ ആക്ടിങ് ചെയർമാനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
2022 ജനുവരി 27ന് പ്രാബല്യത്തില്‍ വന്ന താല്‍ക്കാലിക ജീവനക്കാരുടെ വേതനവർധനവിന്റെ കാര്യത്തിലാണ് സിൻഡിക്കേറ്റിന് തീരുമാനിക്കാമെന്ന് കമീഷൻ പറഞ്ഞത്.
പരാതിക്കാരനെ ജോലിയില്‍ നിലനിർത്തണമെന്ന് ഉത്തരവ് നല്‍കാൻ കഴിയില്ലെന്ന് കമീഷൻ പറഞ്ഞു.കാരണം പരാതിക്കാരന്റെ തസ്തികയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമാനുസൃത നിയമനമാണ് വന്നത്.പരാതിയില്‍ സർവകലാശാല സ്വീകരിച്ച നടപടികളില്‍ അപാകത കാണാനാവില്ലെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു.ചൊക്ലി സ്വദേശി മുഹമ്മദ് അസ് ലം സമർപ്പിച്ച പരാതിയിലാണ് നടപടി.