തിരുവനന്തപുരം: സീബ്രാ ലൈനി ല്‍ വാഹനം നിർത്തിയാല്‍ കോടതി കയറേണ്ടി വരുമെന്ന് മോട്ടോർവാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
ട്രാഫിക് നിയമ ലംഘനത്തിന് പിഴ തുക രേഖപ്പെടുത്താതെ ഇ ചെലാൻ ലഭിച്ചാല്‍ ആശ്വസിക്കേണ്ടെന്നും കോടതി നടപടികളില്‍ കൂടി മാത്രം തീർപ്പാക്കാൻ കഴിയുന്ന കുറ്റങ്ങള്‍ക്കാണ് അത്തരത്തില്‍ ചെലാൻ ലഭിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചു.
പിഴത്തുക രേഖപ്പെടുത്താതെയോ തുക പൂജ്യം എന്നു രേഖപ്പെടുത്തിയോ ഉള്ള ഇ ചെലാൻ ലഭിച്ചവർ നടപടികള്‍ അവസാനിച്ചുവെന്ന് കരുതുന്നത് പതിവായതോടെയാണ് ഇക്കാര്യത്തില്‍ മോട്ടോർ വാഹന വകുപ്പ് തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവർക്കാണ് പിഴത്തുക രേഖപ്പെടുത്താതെ ഇ ചെലാൻ അയക്കുന്നത്.
ഇത്തരം കുറ്റങ്ങള്‍ പിഴത്തുക അടച്ച് തീർപ്പാക്കാൻ കഴിയില്ല. അത്തരം ചെലാൻ ലഭിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ആർ ടി ഒ എൻഫോഴ്‌സ്‌മെന്റിനെ ബന്ധപ്പെടുകയോ അല്ലെങ്കില്‍ കോടതി മുഖേനയുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യണം.
പ്രധാനമായും സീബ്രാ ലൈനുകള്‍ക്ക് മുകളില്‍ വാഹനം നിർത്തിയിടുന്നവർക്ക് ഇത്തരത്തില്‍ ഇ ചെലാൻ ലഭിക്കാറുണ്ട്. ട്രാഫിക് സിഗ്‌നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ ചുവപ്പ് ലൈറ്റ് കത്തിയതിന് ശേഷം വാഹനങ്ങള്‍ സ്റ്റോപ്പ് ലൈനും (സീബ്രാ ലൈനുകള്‍ക്ക് മുമ്ബായി വാഹനങ്ങള്‍ നിർത്താൻ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് സീബ്രാലൈനുകളുടെ മുകളില്‍ നിർത്തിയിടുന്നത് പതിവു കാഴ്ചയാണ്.
ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് അയക്കുന്ന ഇ ചെലാനുകള്‍ കോടതി മുഖേന മാത്രമേ തീർപ്പാക്കാൻ കഴിയു. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുക, ലൈൻ ട്രാഫിക് പാിക്കാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗനലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിർദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുക, അപകടരമായ രീതിയില്‍ ഓവർടേക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ഈ രീതിയിലായിരിക്കും ശിക്ഷാ നടപടികള്‍ ഉണ്ടാകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.