ഗുവാഹത്തി : ടിവി ഷോയായ ഡാൻസ് ദീവാനെ 3-ൽ പങ്കെടുത്ത 6 വയസ്സുള്ള അസം ബാലനെ “ചൈനീസ്” മിമിക്രി കാട്ടി പരിഹസിച്ച അവതാരകനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഗുവാഹത്തിയിൽ നിന്നുള്ള ഗുഞ്ജൻ സിംഗ് എന്ന 6 വയസ്സുള്ള മത്സരാർത്ഥിയെയാണ് അവതാരകനായ രാഘവ് ജുയൽ പരിഹസിച്ചത് .
അസമിന്റെ ആഹാര പദാർത്ഥങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം . ആറു വയസ്സുകാരനെ പരിഹസിക്കാൻ ജുയൽ ചൈനീസ് മിമിക്രി വരെ കാട്ടിയെന്നാണ് ആരോപണം . ഇതിനെതിരെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത് .
“ഒരു ജനപ്രിയ റിയാലിറ്റി ഷോ അവതാരകൻ ഗുവാഹത്തിയിൽ നിന്നുള്ള ഒരു യുവ മത്സരാർത്ഥിക്കെതിരെ വംശീയ പദപ്രയോഗം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ലജ്ജാകരവും തികച്ചും അസ്വീകാര്യവുമാണ്. നമ്മുടെ രാജ്യത്ത് വംശീയതയ്‌ക്ക് സ്ഥാനമില്ല, നാമെല്ലാവരും അതിനെ അസന്നിഗ്‌ദ്ധമായി അപലപിക്കണം,” ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
അസമിൽ നിന്നുള്ളവരെ ‘ചൈനീസ്’ എന്ന് വിളിക്കുന്ന അവതാരകൻ നടത്തിയ നഗ്നമായ വംശീയ പരാമർശങ്ങളെ അപലപിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട് .