കൊല്ലം: മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ ആയിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം തോണ്ടലിൽ പുത്തൻ വീട്ടിൽ ദ്രൗപതി ( 60) ആണ് മരിച്ചത്. കഴിഞ്ഞ 1643ം തീയതിയാണ് മകൻ പ്രമോദ് ( 42 ) ന്റെ മർദ്ദനത്തിൽ ദ്രൗപതിക്ക് ഗുരുതരമായ പരിക്കേറ്റത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആളുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ദ്രൗപതി മരണപ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവർ ആണ് മകൻ പ്രമോദ്. ഇയാൾ മദ്യപിച്ച് വന്ന് അമ്മയെ സ്ഥിരമായി മർദ്ദിക്കാറുള്ളതായി കാെല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഇയാൾ മദ്യലഹരിയിലായിരുന്നു. ഉച്ചയ്ക്ക് മീൻ വാങ്ങി വന്ന് ഇയാൾ അമ്മയോട് പാചകം ചെയ്യാൻ പറഞ്ഞു. ഇതിന് ശേഷം പുറത്തേക്ക് പോയി. തിരികെയെത്തിയപ്പോൾ മീൻ പാകം ചെയ്തിട്ടില്ലെന്ന കണ്ട പ്രമോദ് ദ്രൗപദിയെ മർദ്ദിക്കുകയായിരുന്നു.
കമ്പി വടി കൊണ്ട് ദ്രൗപദിയുടെ തലയിൽ പ്രമോദ് അടിച്ചു. ഭിത്തിയിൽ തല ശക്തിയായി ഇടിച്ചു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയാണ് ദ്രൗപദിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ ദിവസം തന്നെ പ്രമോദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി റിമാൻഡിലാണ്. പ്രമോദും വിദേശത്തുള്ള സഹോദരിയുടെ മക്കളും ദ്രൗപദിക്കൊപ്പം കോട്ടയ്ക്കകത്തെ ഒറ്റ മുറി വീട്ടിലായിരുന്നു താമസം. പോലീസ് എത്തിയപ്പോൾ അമ്മ മറിഞ്ഞ് വീണതാണെന്നാണ് പ്രമോദ് പറഞ്ഞത്. ഇയാളെ തെളിവെടുപ്പിനായി ശനിയാവ്ച വീട്ടിൽ കൊണ്ടുവരാൻ ഇരിക്കുമ്പോഴാണ് ദ്രൗപദിയുടെ മരണം. മറ്റ് മക്കൾ: പരേതയായ പ്രീത, പിങ്കി. മരുമക്കൾ സുരേഷ്, സത്യ. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് മുളങ്കാടകം ശ്മശാനത്തിൽ സംസ്ക്കരിച്ചു.