ന്യൂഡൽഹി: “കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന പ്രശ്നങ്ങൾക്ക് നേരത്തെ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത” അംഗീകരിച്ച് ഇന്ത്യൻ, ചൈനീസ് നയതന്ത്രജ്ഞർ. സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പൂർണ്ണമായും പാലിച്ചുകൊണ്ടാവണം ഇതിനായി മുന്നോട്ട് പോകേണ്ടതെന്നും അവർ വ്യക്തമാക്കി.
കോർപ്‌സ് കമാൻഡർ തലത്തിലുള്ള ചർച്ചകളുടെ 13-ാം റൗണ്ടും ഒരു മുന്നേറ്റവും ഇല്ലാതെ പിരിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഇക്കാര്യത്തിൽ പുതിയ തീരുമാനം.
കിഴക്കൻ ലഡാക്കിലെ സാഹചര്യം സംബന്ധിച്ച് സുസ്ഥിരമായ ഒരു സാഹചര്യം ഉറപ്പാക്കുകയും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുകയും ചെയ്യാനാണ് ധാരണയെന്ന് വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫയേഴ്‌സിന്റെ (ഡബ്ല്യുഎംസിസി) 23-ാമത് യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ സെപ്തംബറിൽ ദുഷാൻബെയിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയിലെത്തിയ, സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർ ചർച്ചകൾ തുടരണമെന്ന് കരാർ അനുസ്മരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അഡീഷണൽ സെക്രട്ടറി (കിഴക്കൻ ഏഷ്യ) ആണ് ഡബ്ല്യുഎംസിസി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അതിർത്തി- സമുദ്ര വകുപ്പിന്റെ ഡയറക്ടർ ജനറലാണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ചത്.
ഒന്നര വർഷമായി തുടരുന്ന കിഴക്കൻ ലഡാക്കിലെ തർക്കത്തിൽ ഇന്ത്യയും ചൈനയും കഴിഞ്ഞ മാസം ഒക്‌ടോബർ 10 ന് കോർപ്‌സ് കമാൻഡർ തലത്തിലുള്ള 13-ാം റൗണ്ട് ചർച്ച നടത്തിയിരുന്നെങ്കിലും ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.