ഗാസ: സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകള്‍ക്കിടയിലും കൂടുതല്‍ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ ജോ ബൈഡൻ ഭരണകൂടം അനുമതി നല്‍കി.
റഫയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് യുഎസ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അനുമതി.
പുതിയ ആയുധ പാക്കേജുകളില്‍ 1,800 MK84 2,000-പൗണ്ട് ബോംബുകളും 500 MK82 500-പൗണ്ട് ബോംബുകളും 25 F-35 ഉം ഉള്‍പ്പെടുന്നു, അവ 2008-ല്‍ യുഎസ് കോണ്‍ഗ്രസ് ഒരു വലിയ പാക്കേജിൻ്റെ ഭാഗമായി ആദ്യം അംഗീകരിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്ബില്‍ നടത്തിയ മാരകമായ ആക്രമണത്തിൻ്റെ പേരില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്.
പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയില്‍ ഇതുവരെ 32,000-ത്തിലധികം ആളുകള്‍ മരിച്ചു. ഗാസയില്‍ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് മാർച്ച് 25 ന് യുഎസ് വിട്ടുനിന്നതിന് ശേഷമാണ് അനുമതി നല്‍കിയത്.